
പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രസ് ടിവിയാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ടത്. ഫെബ്രുവരി 28-ന് നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അതീവ പ്രഹരശേഷിയുള്ള ‘സെജ്ജിൽ’ മിസൈലുകൾ ഇറാൻ യുദ്ധമുഖത്ത് പ്രയോഗിക്കുന്നത്. ഇറാന്റെ ഈ നീക്കം മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇറാൻ സ്വന്തമായി രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത അത്യാധുനിക ബാലിസ്റ്റിക് മിസൈലാണ് ‘സെജ്ജിൽ’. ഖര ഇന്ധനം (Solid Propellant) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ മിസൈലിന് ഏകദേശം 2,000 കിലോമീറ്റർ ദൂരപരിധിയാണുള്ളത്. 700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ള ഇവ അമേരിക്കൻ താവളങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഖര ഇന്ധനം ഉപയോഗിക്കുന്നതിനാൽ വളരെ വേഗത്തിൽ വിക്ഷേപിക്കാമെന്നതും ഇവയുടെ പ്രത്യേകതയാണ്.
ഉയരത്തിൽ ദിശമാറ്റി സഞ്ചരിക്കാനുള്ള കഴിവ് ഉള്ളതിനാൽ ഇതിനെ ‘ഡാൻസിംഗ് മിസെെൽ’ എന്നും വിളിക്കുന്നു. അയൺ ഡോം പോലുള്ള മിസെെൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും ഇതിന് സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം.
മിസെെലിന് ഏകദേശം 18 മീറ്റർ നീളവും 1.25 മീറ്റർ വ്യാസവും 23,600 കിലോഗ്രാം ഭാരവുമുണ്ടെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വ്യക്തമാക്കുന്നു. പഴയ ദ്രാവക ഇന്ധന സംവിധാനങ്ങളേക്കാൾ വേഗത്തിൽ വിക്ഷേപിക്കാൻ കഴിയുമെന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്.