ഏഷ്യ കപ്പ് സൂപ്പർ ഫോര്‍ : ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

Jaihind Webdesk
Saturday, September 22, 2018

ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ജയം. 82 പന്ത് ബാക്കിനൽക്കെ ബംഗ്ലാദേശ് ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നായകൻ രോഹിത് ശർമ്മ ഇന്ത്യക്കായി അർധസെഞ്ച്വറി നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെതിരെ അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യൻബൗളർമാരുടെ പ്രകടനെ ശ്രദ്ധേയമാണ്. ആദ്യഘട്ടത്തിൽ പേസർമാരും പിന്നെ സ്പിന്നർമാരും കളിനിയന്ത്രണം ഏറ്റെടുത്തു. ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് പിന്മാറിയതുകൊണ്ടുമാത്രം ടീമിൽ ഇടംകിട്ടിയ ജഡേജ അവസരം ഉപയോഗിച്ചു. ബംഗ്ലാദേശിന്‍റെ മധ്യനിരയെ ജഡേജ ചുരുട്ടിക്കെട്ടി. പത്ത് ഓവറിൽ 29 റൺമാത്രം വഴങ്ങി ജഡേജ നാല് വിക്കറ്റ് സ്വന്തമാക്കി. മൂന്നുവീതം വിക്കറ്റെടുത്ത പേസർമാരായ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുമ്രയും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളത്തിൽ ഇറക്കിയത്.

ലിട്ടൺ ദാസും നസ്മുൾ ഹൊസൈനും ചേർന്നാണ് ബംഗ്ലാ ഇന്നിങ്‌സ് ആരംഭിച്ചത്. ഭുവനേശ്വർ-ബുമ്ര സഖ്യം ഇരുവരെയും കാര്യമായി പരീക്ഷിച്ചു. 16 റണ്ണെടുക്കുന്നതിനിടെ ഇരുവരും കൂടാരം കയറി. ഏഴു റണ്ണെടുത്ത ലിട്ടണെ ഭുവനേശ്വറും നസ്മുളിനെ (7) ബുമ്രയും പുറത്താക്കി. ഷാകിബ്-മുഷ്ഫിക്കർ സഖ്യം പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരുഘട്ടത്തിൽ 5-65ലേക്ക് ബംഗ്ലാദേശ് തകർന്നു. മഹ്മദുള്ള റിയാദും മൊസദ്ദെകും ചേർന്നാണ് വൻതകർച്ചയിൽനിന്ന് ബംഗ്ലാദേശിനെ കരകയറ്റിയത്. എന്നാൽ, മഹ്മദുള്ള ബംഗ്ലാദേശ് മികച്ച സ്‌കോർ എന്ന പ്രതീക്ഷ കൈവിട്ടു.

അവസാന ഓവറുകളിൽ മെഹിദി ഹസനും ക്യാപ്റ്റൻ മഷ്‌റഫി മൊർതാസയും (32 പന്തിൽ 26) ചേർന്നാണ് ബംഗ്ലാദേശിനെ 150 കടത്തിയത്. ഏഷ്യാകപ്പിൽ നാളെ ഇന്ത്യ പാകിസ്ഥാനെ നേരിടും.