‘ഇതെന്‍റെ ഘര്‍ വാപസി’ : മധ്യപ്രദേശില്‍ കമല്‍നാഥ് സർക്കാരിന് വോട്ട് ചെയ്ത ബി.ജെ.പി എം.എല്‍.എ

Jaihind Webdesk
Thursday, July 25, 2019

Kamal-Nath

മധ്യപ്രദേശ്: കമല്‍നാഥ് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് ബി.ജെ.പി ക്യാമ്പിനെ ഞെട്ടിച്ച രണ്ട് ബി.ജെ.പി എം.എല്‍.എമാരില്‍ ഒരാളാണ് നാരായണ്‍ ത്രിപാഠി. ഇതെന്‍റെ ‘ഘര്‍ വാപസി’ ആണെന്നായിരുന്നു വോട്ടിന് പിന്നാലെ ത്രിപാഠി പ്രതികരിച്ചത്. കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്ത രണ്ടാമത്തെ ബി.ജെ.പി എം.എല്‍.എ ശരദ്  കോള്‍ ആണെന്നും ത്രിപാഠി വെളിപ്പെടുത്തി. 2014ല്‍ ബി.ജെ.പിയിലേക്ക് പോയ ആളാണ് ത്രിപാഠി.

ബി.ജെ.പി എം.എല്‍.എമാരായ ശരദ് കോള്‍, നാരായണ്‍ ത്രിപാഠി

കമല്‍നാഥ് സര്‍ക്കാരിനെ വേണമെങ്കില്‍ ഒരു ദിവസംകൊണ്ട് താഴെയിറക്കാന്‍ കഴിയുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പിക്കുള്ള ഷോക്ക് ട്രീറ്റ്മെന്‍റ് ആയി രണ്ട് ബി.ജെ.പി എം.എല്‍.എമാർ കോണ്‍ഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന ക്രിമിനല്‍ ഭേദഗതി ബില്ലിനെ അനുകൂലിച്ച് രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ വോട്ടു ചെയ്തത് ബി.ജെ.പി ക്യാമ്പില്‍ നടുക്കമായി. 122 വോട്ടുകള്‍ സര്‍ക്കാരിന് അനുകൂലമായി ലഭിച്ചപ്പോള്‍ 108 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്.

മുഖ്യമന്ത്രി കമല്‍നാഥും പ്രതിപക്ഷനേതാവ് ഗോപാല്‍ ഭാര്‍ഗവയും തമ്മില്‍ നടന്ന വാക്പോരിന് തൊട്ടുപിന്നാലെ രണ്ട് ബി.ജെ.പി അംഗങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തത് ബി.ജെ.പി ക്യാമ്പിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ബി.ജെ.പി.യിലെ നമ്പര്‍ വണ്ണും, നമ്പര്‍ ടൂവും ഞങ്ങള്‍ക്ക് അനുകൂലമായ സിഗ്‌നല്‍ നല്‍കിയാല്‍ കമല്‍നാഥ് സര്‍ക്കാരും 24 മണിക്കൂറിനുള്ളില്‍ താഴെവീഴുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയുടെ വീരവാദം. താങ്കളെക്കാള്‍ ബുദ്ധി അവര്‍ക്കുള്ളതിനാലാണ് അവരതിന് മുതിരാത്തതെന്ന് കമല്‍നാഥ് തിരിച്ചടിച്ചു. വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും അദ്ദേഹംബി.ജെ.പിയെ വെല്ലുവിളിച്ചിരുന്നു.

തങ്ങള്‍ ന്യൂനപക്ഷ സര്‍ക്കാരാണെന്നും എപ്പോള്‍ വേണമെങ്കിലും താഴെ വീഴുമെന്നും എല്ലാ ദിവസവും ബി.ജെ.പി പറയാറുണ്ട്. പക്ഷെ ഇന്ന് സഭയില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ ഞങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്തു. എന്‍റെ സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.