സമരത്തെ നേരിടാന്‍ കല്ലും കുപ്പിയും കാലേകൂട്ടി ശേഖരിച്ച് പോലീസ് ; സംസാരിക്കുന്ന തെളിവുകള്‍ പുറത്ത്

Jaihind Webdesk
Monday, July 22, 2019

നീതിക്ക് വേണ്ടിയുള്ള സമരങ്ങളെ അടിച്ചമര്‍ത്താന്‍ പിണറായിയുടെ പോലീസ് സ്വീകരിക്കുന്നത് ഹീനവും ക്രൂരവുമായ നടപടികള്‍. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സമരത്തെ രക്തത്തില്‍ മുക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത് എന്നതിന്‍റെ സംസാരിക്കുന്ന തെളിവുകളാണ് ഈ ചിത്രങ്ങള്‍. സമരക്കാരെ എറിയാന്‍ കല്ലുകള്‍ ചാക്കില്‍ ശേഖരിച്ച് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലേക്ക് കൊണ്ടുപോവുകയാണ് ഈ പോലീസുകാര്‍.

കല്ല് നിറച്ച ചാക്കുകള്‍ സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലേക്ക് എത്തിക്കുന്ന പോലീസുകാര്‍

 

ചാക്കില്‍ ശേഖരിച്ച കല്ലുകള്‍ കൊണ്ടുപോകുന്ന പോലീസുകാര്‍

സമരക്കാര്‍ക്കുനേരെ പോലീസ് വലിച്ചെറിഞ്ഞ കുപ്പി

സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചതിന് പുറമെ കല്ലും കുപ്പികളും ഉപയോഗിച്ചും പോലീസ് ആക്രമണം നടത്തി. കെ.എസ്.യു സമരം ഒരാഴ്ച പിന്നിട്ടിട്ടും സമരക്കാരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനോ, സമരക്കാരുമായി ചര്‍ച്ചയ്ക്കോ തയാറാകാത്ത നിഷേധാത്മക നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അതിക്രൂരമായ മര്‍ദനത്തിലൂടെ അടിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെയും ക്ലിഫ് ഹൌസിലെയും പോലീസ് നടപടികളില്‍ നിരവധി കെ.എസ്.യു പ്രവർത്തകര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വനിതാ പ്രവര്‍ത്തകരെ പോലും മൃഗീയമായാണ് പുരുഷ പോലീസുകാര്‍ കൈകാര്യം ചെയ്തത്. വനിതാ പോലീസിനെ ഉപയോഗിക്കാതെയാണ് അതിക്രമം അഴിച്ചുവിട്ടത്.

ഇന്ന് കെ.എസ്.യു സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയും മൃഗീയമായ ആക്രമണമാണ് പോലീസ് നടത്തിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യാതൊരു പ്രകോപനവും കൂടാതെ നിരാഹാര പന്തലിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഒരാഴ്ചയായി നിരാഹാരം തുടരുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനും മറ്റുള്ളവര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റേണ്ടിവന്നു.

അതേസമയം സമരം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. സമരപരിപാടികള്‍ കൂടുതല്‍ ശക്തമായി തുടരാനാണ് കെ.എസ്.യുവിന്‍റെയും തീരുമാനം. യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് പുറത്തുവന്ന ഗുരുതരമായ പരീക്ഷാ ക്രമക്കേടുകളില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് കെ.എസ്.യു സമരം ആരംഭിച്ചത്.