ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ച

Jaihind News Bureau
Thursday, March 19, 2026

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ജി. സന്ദീപിനുള്ള ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിക്കുക. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2023 മെയ് 10-ന് പുലര്‍ച്ചെയാണ് കേരള മനഃസാക്ഷിയെ മുറിപ്പെടുത്തിയ സംഭവം നടന്നത്. വൈദ്യപരിശോധനയ്ക്കായി പോലീസ് എത്തിച്ച നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ സന്ദീപ്, ഡ്രസിങ് റൂമിലിരുന്ന കത്രിക ഉപയോഗിച്ച് ഡോക്ടറെയും ഒപ്പമുണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ എഎസ്‌ഐ മണിലാല്‍, ഹോം ഗാര്‍ഡ് അലക്‌സ്‌കുട്ടി, അയല്‍വാസി ബിനു എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഐപിസി 302 (കൊലപാതകം), 307 (വധശ്രമം), ആശുപത്രി സംരക്ഷണ നിയമം ഉള്‍പ്പെടെ പത്തോളം വകുപ്പുകള്‍ പ്രകാരമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. തെളിവ് നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 136 സാക്ഷികളാണുള്ളത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍, ആശുപത്രി ജീവനക്കാര്‍, രോഗികള്‍ എന്നിവരുടെ മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമായി. കോട്ടയം മുട്ടുചിറ സ്വദേശി കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു ഡോ. വന്ദന ദാസ്.