സ്ത്രീസൗഹൃദ ബൂത്തുകളും കർശന സുരക്ഷയും; എറണാകുളത്തെ പോളിംഗ് ചിത്രം ഇങ്ങനെ

Jaihind News Bureau
Monday, March 16, 2026

 

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി എറണാകുളം ജില്ല പൂർണ്ണ സജ്ജമായതായി ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. പോളിംഗ് സുഗമമായി നടത്തുന്നതിനായി 15,111 ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ നിയോഗിച്ചിരിക്കുന്നത്. ഏപ്രിൽ 8 മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കുന്നത്തുനാട് മണ്ഡലത്തിലെ 6 ബൂത്തുകളാണ് പ്രശ്നബാധിതമായി നിലവിൽ കണ്ടെത്തിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് നിയന്ത്രണത്തിൽ വൈവിധ്യവും പ്രാതിനിധ്യവും ഉറപ്പാക്കാൻ കളക്ടർ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ 14 ബൂത്തുകളുടെ പൂർണ്ണ നിയന്ത്രണം വനിതാ ഉദ്യോഗസ്ഥർക്കായിരിക്കും. കൂടാതെ, ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന രണ്ട് ബൂത്തുകളും ജില്ലയിൽ സജ്ജീകരിക്കും. ഏപ്രിൽ 7-ന് വൈകിട്ട് 6 മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. ഇതിനോടനുബന്ധിച്ച് ഏപ്രിൽ 7 വൈകിട്ട് 6 മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഏപ്രിൽ 9 വൈകിട്ട് 6 വരെ ജില്ലയിൽ മദ്യനിരോധനം (Dry Day) ഏർപ്പെടുത്തിയിട്ടുണ്ട്.

വോട്ടെടുപ്പിന് ശേഷമുള്ള വോട്ടെണ്ണലിനായി മൂന്ന് പ്രധാന കേന്ദ്രങ്ങളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. ആലുവ യു.സി കോളേജ്, കളമശ്ശേരി കുസാറ്റ് (CUSAT), കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലാകും വോട്ടെണ്ണൽ നടക്കുക. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ പ്രത്യേക സ്ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്.