ഡാമുകള്‍ തുറന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എം.എം ഹസന്‍

Jaihind Webdesk
Thursday, August 30, 2018

തിരുവനന്തപുരം: പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനത്തിലും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും കൂടുതൽ ശക്തമായി ഇടപെടാൻ തിരുവനന്തപുരത്ത് ചേർന്ന കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു.

സെപ്റ്റംബർ 3ന് കുട്ടനാട്ടിലെ പ്രളയ ബാധിത മേഖലകളിലെ 6 പഞ്ചായത്തുകളിൽ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഒരു ദിവസം മുഴുവൻ നീളുന്ന ശുചീകരണ യജ്ഞം നടത്തും.

കെ.പി.സി.സി നിർമിച്ച് നൽകുന്ന ആയിരം വീടുകളുടെ ധന സമാഹരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 5 മുതൽ 13 വരെ ജില്ലാതലത്തിൽ വിപുലമായ നേതൃ സമ്മേളന ങ്ങൾ വിളിച്ച് ചേർക്കും.

https://youtu.be/7bbtStgyDi0

പ്രമുഖ നേതാക്കളായ എ.കെ.ആന്റണി, പി.ജെ കുര്യൻ, കെ.സി വേണുഗോപാൽ എന്നിവർ ഓരോ വീടുകൾ നിർമിക്കുന്നതിനാവശ്യമായ 5 ലക്ഷം രൂപ വീതം നൽകും. ഈയിനത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ 5 ലക്ഷം രൂപ പാർട്ടിക്ക് കൈമാറിയതായും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു.

ദുരന്തബാധിതര്‍ക്കുള്ള അടിയന്തര സഹായത്തിനുള്ള മാനദണ്ഡം തിരുത്തണമെന്ന് എം.എം ഹസന്‍ ആവശ്യപ്പെട്ടു. 48 മണിക്കൂര്‍ വെള്ളം കെട്ടിനിന്ന വീട്ടിലുള്ളവര്‍ക്ക് മാത്രമേ അടിയന്തര സഹായം നല്‍കൂവെന്ന വ്യവസ്ഥ മാറ്റണം. രക്ഷാപ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിച്ച മത്സ്യത്തൊഴിലാളികള്‍ക്കും ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഡാമുകള്‍ ഒരുമിച്ച് തുറന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. സാങ്കേതിക വിദഗ്ധരെയും സംഘത്തില്‍ ഉള്‍പ്പെടുത്തണം. മനുഷ്യനിര്‍മിതമായ ദുരന്തമാണ് ഉണ്ടായതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. തിരുവനന്തപുരത്ത് കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.