‘ചാക്കിട്ട് പിടിക്കാന്‍ ഞങ്ങള്‍ ബി.ജെ.പിയല്ല, എം.എല്‍.എമാർ കോണ്‍ഗ്രസില്‍ ചേര്‍ന്നത് സ്വന്തം ഇഷ്ടപ്രകാരം’ : മായാവതിക്ക് മറുപടിയുമായി ഗെഹ്ലോട്ട്

Jaihind Webdesk
Tuesday, September 17, 2019

ബി.എസ്.പി എം.എല്‍.എമാർ കോണ്‍ഗ്രസില്‍ ചേർന്നതിന് പിന്നാലെ കുറ്റപ്പെടുത്തലുമായി രംഗത്തെത്തിയ മായാവതിക്ക് മറുപടിയുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേർന്നത് അവരുടെ സ്വന്തം താല്‍പര്യപ്രകാരമാണെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ തങ്ങള്‍ ബി.ജെ.പി അല്ലെന്നും അദ്ദേഹം ബി.എസ്.പി അധ്യക്ഷ മായാവതിക്ക് മറുപടിയായി പറഞ്ഞു.

‘ബി‌.എസ്‌.പി എം‌.എൽ‌.എമാരെ വാങ്ങാൻ ബി.ജെ.പി ശ്രമിച്ചിട്ടുണ്ടാവാം. പക്ഷേ ഞങ്ങൾ ബി.ജെ.പിയെപ്പോലെയല്ല.  കർണാടകയിൽ സർക്കാരുണ്ടാക്കാൻ ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയായിരുന്നു. ഇവിടെ ബി.എസ്.പി എം‌.എൽ‌.എമാർ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ആരും അവരെ നിർബന്ധിച്ചിട്ടില്ല. ഇക്കാര്യം മായാവതിക്ക് മനസിലാക്കാവുന്നതേയുള്ളൂ” – അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി.

രാജേന്ദ്ര ഗുഡ (ഉദയ്പൂർവതി), ജോഗേന്ദ്ര സിംഗ് അവാന (നദ്‌ബായിയി), ലഖാൻ സിംഗ് മീണ (കരൗലി), വാജിബ് അലി (നഗർ ), സന്ദീപ് യാദവ് (ടിജാര ), ദീപ്‍ചന്ദ് ഖേരിയ (കിഷൻഗഹ്‌ബാസ്) എന്നീ ബി.എസ്‍.പി എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍ ചേരുന്നു എന്ന് കാണിച്ച് സ്പീക്കര്‍ സി.പി ജോഷിക്ക് കത്ത് നല്‍കിയത്. വര്‍ഗീയ ശക്തികളോട് പോരാടാനും സംസ്ഥാനത്തിന്‍റെ വികസനം മുന്‍നിർത്തി പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസിനേ കഴിയൂ എന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി.

‘അശോക് ഗെഹ്ലോട്ട് ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ്. അദ്ദേഹത്തേക്കാള്‍ നന്നായി രാജസ്ഥാന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല’ – രാജേന്ദ്ര ഗുഡ വ്യക്തമാക്കി.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 200 എം‌.എൽ‌.എമാരുടെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസ് 100 സീറ്റുകളില്‍ ജയിച്ചിരുന്നു. 12 സ്വതന്ത്രരും 6 ബി‌.എസ്‌.പി എം‌.എൽ‌.എമാരും അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചിരുന്നു. പിന്തുണ നല്‍കിയ സ്വതന്ത്ര എം.എല്‍.എമാര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ആറ് ബി.എസ്‍.പി എം.എല്‍.എമാര്‍ കൂടി എത്തിയതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗബലം 118 ആയി ഉയർന്നു. ബി.ജെ.പിയുടെ അട്ടിമറി നീക്കങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയായി ഇത്.

ബി.എസ്.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേർന്നതിന് പിന്നാലെ പാർട്ടി അധ്യക്ഷ മായാവതിയുടെ ട്വീറ്റിന് മറുപടിയായാണ് അശോക് ഗെഹ്ലോട്ട് ഇക്കാര്യം വ്യക്തമാക്കിയത്.