പീഡന പരാതിക്ക് പുല്ലുവില; CPM ജനമുന്നേറ്റ ജാഥ നയിച്ച് ശശി

Jaihind Webdesk
Thursday, November 22, 2018

P.K-Sasi-MLA

സ്ത്രീസുരക്ഷയുടെ പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സർക്കാറിന്‍റെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ സി.പി.എം ചുമതലപ്പെടുത്തിയത് ലൈംഗികാരോപണ വിധേയനായ പി.കെ ശശി എം.എൽ.എയെ. പി.കെ ശശി നയിക്കുന്ന ജനമുന്നേറ്റ കാൽനടജാഥയ്ക്ക് പാലക്കാട്ടെ തിരുവാഴിയോട് തുടക്കമായി. പി.കെ ശശിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ശശി പക്ഷം ആരോപണമുന്നയിക്കുന്ന ജില്ലാ നേതാവ്  ജാഥയിൽ പങ്കെടുത്തേക്കില്ല.

സ്ത്രീ സുരക്ഷയെകുറിച്ചും, സ്ത്രീശാക്തീകരണത്തെയും കുറിച്ചൊക്കെ വാതോരാതെ പ്രസംഗിച്ച് അധികാരത്തിലേറിയതാണ്  ഇടതു സർക്കാർ. അതേ സർക്കാറിന്‍റെ ഭരണനേട്ടങ്ങൾ ജനങ്ങൾക്കിടയിലെത്തിക്കാൻ സി.പി.എം ചുമതലപ്പെടുത്തിയത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ലൈംഗികാരോപണം ഉന്നയിച്ച പി.കെ ശശി എം.എൽ.എയെ…!

പി.കെ ശശി  ഷൊർണൂർ നിയോജകമണ്ഡലത്തിൽ നടത്തുന്ന ജനമുന്നേറ്റ കാൽനടജാഥ എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഷൊർണൂർ നിയോജകമണ്ഡലത്തിലുടനീളം പര്യടനം നടത്തുന്ന പി.കെ ശശിയുടെ കാൽനടജാഥ 25ന് സമാപിക്കും. പി.കെ ശശിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ശശി പക്ഷം ആരോപണമുന്നയിക്കുന്ന മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, കർഷക സംഘം ജില്ലാ ഭാരവാഹിയുമായ നേതാവിന്‍റെ തട്ടകത്തിലൂടെ ജാഥ കടന്നുപോകുമ്പോൾ ഇദ്ദേഹം ജാഥയിൽ പങ്കെടുത്തേക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണത്തെ കുറിച്ച് പാർട്ടി അന്വേഷണകമ്മീഷനെ വെച്ചിരിക്കുന്ന സാഹചര്യത്തിൽ ആരോപണവിധേയൻ തന്നെ പാർട്ടി ജാഥ നയിക്കുന്നെന്ന വിരോധാഭാസത്തിനാണ് സംസ്ഥാന രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പി.കെ ശശിയെ ജാഥാക്യാപ്റ്റനാക്കുന്നതിൽ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വെത്യസ്ത അഭിപ്രായം നിലനിന്നിരുന്നു. മാധ്യമ ശ്രദ്ധ  ശശിയിലൊതുങ്ങുമെന്നും ജാഥയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിലെന്നുമായിരുന്നു യോഗത്തിൽ എതിരഭിപ്രായക്കാരുടെ വാദം.

യാത്രവിജയിപ്പിക്കാൻ ചേർന്ന ഷൊർണൂർ മണ്ഡലത്തിലെ പാർട്ടി ലോക്കൽ കമ്മിറ്റിയോഗങ്ങൾ പലയിടത്തും ശുഷ്കമായിരുന്നു. ആരോപണവിധേയന് പിന്നാലെ ജാഥയിൽ നടക്കാനാകില്ലെന്ന് ചില അംഗങ്ങൾ പ്രാദേശിക നേതാക്കളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ശശി ക്യാപ്റ്റനായെത്തുന്നതിൽ കടുത്ത അമർഷമാണ് താഴേതട്ടിലെ പ്രവർത്തകർക്കിടയിലുള്ളത്.