പ്രളയം മറയാക്കി വന്‍ ഇറക്കുമതിക്ക് കേന്ദ്രനീക്കം

Jaihind Webdesk
Wednesday, September 12, 2018

കേരളത്തിലുണ്ടായ പ്രളയം മറയാക്കി കേന്ദ്ര സർക്കാർ വൻ ഇറക്കുമതിക്ക് നീക്കം നടത്തുന്നു. കാർഷിക മേഖലയിലെ ഉൽപാദന കുറവ് എന്നുകാട്ടി റബർ, ഏലം,  കുരുമുളക്, തേയില എന്നിവയാണ് ഇറക്ക് മതി ചെയ്യാൻ നീക്കം നടത്തുന്നത്.

ഏലത്തിന്റെ വില ഉയർന്നുനിൽക്കെ ഉൽപാദനക്കുറവും നാടൻ കുരുമുളകിന്റെ ക്ഷാമവും ചൂണ്ടിക്കാട്ടിയാണ് ഇറക്കുമതിക്ക് നീക്കം നടക്കുന്നത്. 41,200 രൂപ വരെയെത്തിയ കുരുമുളക് വില 40,000 രൂപയിലെത്തി. തേയിലയുടെ ഉൽപാദനത്തിലും കുറവ് ചൂണ്ടിക്കാണിക്കുന്നു. 2,250 രൂപയെന്ന റെക്കോര്‍ഡിലെത്തിയതോടെ വിലയിടിക്കാൻ ഇറക്കുമതി ലോബി നീക്കം ആരംഭിച്ചിരുന്നു. ലേല കേന്ദ്രങ്ങളിൽ എത്തുന്ന ഏലയ്ക്ക മുഴുവനും വിറ്റഴിയുന്ന സാഹചര്യം ഇവരെ ആശങ്കയിലാക്കുന്നു.

https://www.youtube.com/watch?v=ZAqGr6Z1QOQ

പ്രളയവും കാലാവസ്ഥാ വ്യതിയാനവും കുരുമു ളക്, ഏലം, തേയില തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചെന്നും അതിനാൽ ഉൽപാദനം വരും വർഷങ്ങളിൽ ഗണ്യമായി കുറയുമെന്നുമാണ് പ്രചാരണം. സ്വാഭാവിക റബർ ഉൽപാദനത്തിലെ കുറവ് ടയറടക്കം റബർ അധിഷ്ഠിത വ്യവസായങ്ങളെ ബാധിക്കുമെന്ന തെറ്റായ പതിവ് റിപ്പോർട്ട് നൽകിയാണ് കേന്ദ്രത്തെ ധരിപ്പിക്കുന്നത്.

വിയറ്റ്നാം, ഇന്തോനേഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കുരുമുളകും ഗ്വാട്ടിമാലയിൽ നിന്ന് ഏലവും ഇറക്കുമതി തുടരുകയാണ്. റബർ ഇറക്കുമതിക്കായി ടയർ ലോബിയുടെ സമ്മർദത്തിന് കേന്ദ്രം വഴങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ തന്നെ ലഭ്യമാക്കിയ ലൈസൻസിന്റെ മറവിലും ഇറക്കുമതി തുടരുകയാണ്.

പ്രളയം ഉൽപാദനം കുറച്ചെങ്കിലും റബർ വില ഇടിയുകയാണ്. ഏലത്തിന്റെയും കുരുമുളകിന്റെയും ഇറക്കുമതി കേരളത്തിന്റെ സമ്പദ്ഘടനയെ തകർക്കും. വിലയിടിവും കൃഷി നാശവും മൂലം കർഷകർ അർധ പട്ടിണിയിലാണ്.

നൂറുകണക്കിന് റബർ ഫാക്ടറികളുടെ പ്രവർത്തനത്തെ റബർ ഇറക്കുമതിയും സാരമായി ബാധിക്കും. തായ് ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും റബർ വൻതോതിൽ ഇറക്കുമതി തുടരുന്നുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന നീക്കം നടത്തുമ്പോഴും സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്.