ബജറ്റ് മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ ഇരുട്ടടി : മുല്ലപ്പള്ളി രാമചന്ദ്രന്‍

രണ്ടാം മോദി സര്‍ക്കാര്‍ കന്നി ബജറ്റിലൂടെ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് നല്‍കിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് രണ്ടുരൂപ വില കൂട്ടാനുള്ള തീരുമാനം രൂക്ഷമായ വിലക്കയറ്റത്തിലേക്ക് നയിക്കും. അതിന്‍റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിക്കുന്നത് കേരള ജനതയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സമ്പൂര്‍ണ നിരാശ നല്‍കുന്നതാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്. മോദി സര്‍ക്കാരിന്‍റെ കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രതിഫലിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനും റെയില്‍വെ-വ്യോമയാന മേഖലകളെ സ്വകാര്യവത്ക്കരിക്കാനുള്ള തീരുമാനം ഇതിന്‍റെ ഭാഗമാണ്. അതിരൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തകര്‍ന്നുപോയ കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഒരു നടപടിയും ബജറ്റിലില്ലെന്നും കര്‍ഷകരെയും തൊഴില്‍രഹിതരെയും അവഗണിച്ച് കോര്‍പറേറ്റുകളെ കൈ അയച്ച് സഹായിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സാമ്പത്തിക അച്ചടക്കവും ദിശാബോധവും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ഇതിന്‍റെപ്രതിഫലനമായാണ് ഓഹരി വിപണി താഴേക്ക് കൂപ്പുകുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തോട് കനത്ത അവഗണനയാണ് ബജറ്റില്‍ ഇക്കുറിയും കേന്ദ്രം കാട്ടിയത്. കേരളത്തിന്‍റെ കാര്‍ഷിക സമ്പദ്ഘടനയുമായി ബന്ധപ്പെട്ട റബര്‍ബോര്‍ഡ്, സൈ്പസസ് ബോര്‍ഡ്, കോഫി ബോര്‍ഡ്, നാളികേര ബോര്‍ഡ് തുടങ്ങിയവയ്ക്ക് പുതിയതായി ഒരു വിഹിതവും ലഭിച്ചില്ല. പ്രവാസികളോട് കടുത്ത അവഗണനയാണ് ഇത്തവണയും ബജറ്റില്‍ കാണാനാകുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Mullappally Ramachndranunion budget 2019
Comments (0)
Add Comment