‘ഹിന്ദു എംഎല്‍എ’ പരാമര്‍ശം, ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Jaihind News Bureau
Sunday, March 22, 2026

ഗുരുവായൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജാതി-സാമുദായിക വികാരങ്ങള്‍ ഇളക്കിവിടുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ ജില്ലാ കളക്ടറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമാണ് സ്ഥാനാര്‍ത്ഥിക്കെതിരെ ചുമത്തിയിരിക്കുന്നത്. വോട്ട് തേടുന്നതിനായി ജാതിയോ സാമുദായിക വികാരങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ ഗോപാലകൃഷ്ണന്‍ ലംഘിച്ചതായി കണ്ടെത്തി. വിവാദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്-വലത് മുന്നണികള്‍ ഒരു ‘ഹിന്ദു എംഎല്‍എ’യെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസ്താവന. ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലവിരോധികളുടെയും വര്‍ഗീയ മതരാഷ്ട്രവാദികളുടെയും തടവറയിലാണെന്നും അവിടുത്തെ പവിത്രഭൂമിയെ മോചിപ്പിക്കാനാണ് താന്‍ എത്തിയതെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളാണ് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.