ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

Jaihind News Bureau
Friday, May 1, 2026

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു. മഗ്രാഹട്ട് പശ്ചിമിലെ 11 പോളിംഗ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാര്‍ബറിലെ 4 സ്റ്റേഷനുകളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതിനെത്തുടര്‍ന്ന് മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടര്‍മാര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താം.

ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്‌സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58(2) പ്രകാരമാണ് ഏപ്രില്‍ 29-ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്.

ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഎം സ്ഥാനാര്‍ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു.