ജനപ്രതിനിധിക്കു നേരെ ഗുണ്ടാവിളയാട്ടം: അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റിനെ സി.പി.എം മർദ്ദിച്ചെന്ന് പരാതി

Jaihind News Bureau
Thursday, April 23, 2026

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നേരെ സി.പി.എം പ്രവർത്തകരുടെ അതിക്രമമെന്ന് പരാതി. സി.പി.എം നടത്തിയ അക്രമത്തിൽ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് അർച്ചനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ് ഭരണസമിതിക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റിനെതിരെ രാഷ്ട്രീയ വൈരാഗ്യം വെച്ച് ബോധപൂർവ്വം നടത്തിയ ആക്രമണമാണിതെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു.

പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് സി.പി.എം പ്രവർത്തകർ സംഘം ചേർന്നാണ് പ്രസിഡന്റിനെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അക്രമത്തിൽ പരിക്കേറ്റ അർച്ചനയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതാ ജനപ്രതിനിധിക്ക് നേരെ നടന്ന ഈ അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് രാഷ്ട്രീയ വൃത്തങ്ങൾ പ്രതികരിച്ചു.

സംഭവത്തിൽ മീനാങ്കൽ കുമാർ ഉൾപ്പെടെയുള്ള പ്രമുഖ യു.ഡി.എഫ് നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണസമിതിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനായി സി.പി.എം കരുതിക്കൂട്ടി പ്ലാൻ ചെയ്ത അക്രമമാണിതെന്ന് മീനാങ്കൽ കുമാർ ആരോപിച്ചു. അക്രമികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും, ജനപ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്.