
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് വിമാന സർവീസുകൾ താറുമാറായ പശ്ചാത്തലത്തിൽ, പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡുവിന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കത്തയച്ചു. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കേരളീയർ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് 31 വരെ ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ വിമാന കമ്പനികൾക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ സർവീസുകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഇതിനുപുറമെ പശ്ചിമേഷ്യൻ വ്യോമപാതയിലെ നിയന്ത്രണങ്ങൾ കൂടി വന്നതോടെ എയർ ഇന്ത്യ 690 സർവീസുകളാണ് റദ്ദാക്കിയത്. ഇൻഡിഗോയുടെ സർവീസുകളിൽ 90 ശതമാനത്തോളം കുറവുണ്ടായി. ഈ സാഹചര്യം മുതലെടുത്ത് വിദേശ വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർദ്ധിപ്പിച്ചത് പ്രവാസികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ചർച്ചകൾ നടത്തി കൂടുതൽ ഇന്ത്യൻ വിമാന സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും വിമാന നിരക്ക് നിയന്ത്രിക്കാൻ കർശന നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളിൽ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി പ്രത്യേക നിരക്കിൽ (Special Fares) വിമാനയാത്ര സൗകര്യമൊരുക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം മുൻകൈ എടുക്കണമെന്നും അദ്ദേഹം കത്തിലൂടെ അഭ്യർത്ഥിച്ചു.