പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക്കാത്തതെന്ത്?

Jaihind News Bureau
Wednesday, April 22, 2026

തൃശ്ശൂർ പൂരത്തിന്റെ ആവേശം അത്യുന്നതിയിൽ നിൽക്കേയാണ് തീമഴ പോലെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ സ്ഫോടനമുണ്ടായത്. 13 ജീവനുകൾ കത്തിയമരുകയും നിരവധി പേർ ആശുപത്രികളിൽ മരണത്തോട് മല്ലിടുകയും ചെയ്യുന്ന ഈ കാഴ്ച കേരളത്തെ വീണ്ടും വിറങ്ങലിപ്പിച്ചിരിക്കുകയാണ്. ഈ വിലാപങ്ങൾക്കിടയിൽ കേരളം ഏറ്റവുമധികം ഓർക്കുന്നത് പത്ത് വർഷം മുൻപ് കൊല്ലം പരവൂരിലുണ്ടായ പുറ്റിങ്ങൽ ദുരന്തത്തെയാണ്. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും 110 പേരുടെ ജീവനും നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നങ്ങളുമാണ് അവിടെ വെണ്ണീറായത്.

2016 ഏപ്രിൽ 9-ന് പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന മത്സരവെടിക്കെട്ടാണ് ആ മഹാദുരന്തത്തിന് വഴിവെച്ചത്. ആകാശത്ത് വർണ്ണവിസ്മയം തീർക്കേണ്ട അമിട്ടുകൾ നിയന്ത്രണം വിട്ട് താഴെ വീഴുകയും, അവിടെനിന്നുണ്ടായ തീപ്പൊരി പടർന്ന് വെടിക്കെട്ടുപുര തന്നെ ഒരു വൻ തീഗോളമായി മാറുകയും ചെയ്തു. ഭൂമി പിളരുന്നതു പോലുള്ള സ്ഫോടനത്തിൽ കോൺക്രീറ്റ് കെട്ടിടം തകർന്ന് വീണത് മരണസംഖ്യ ഉയർത്തി. കിലോമീറ്ററുകൾക്കപ്പുറം നിന്നിരുന്നവർ പോലും ആ സ്ഫോടനത്തിന്റെ ആഘാതത്തിൽ ഇല്ലാതായി. 656 പേർക്ക് പരിക്കേൽക്കുകയും മുന്നൂറിലധികം വീടുകൾ തകരുകയും ചെയ്ത ആ കറുത്ത ദിനം കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ടപകടമായി രേഖപ്പെടുത്തപ്പെട്ടു.

പുറ്റിങ്ങലിന് മുൻപും പിൻപും കേരളം ഇത്തരം നിരവധി അഗ്നിപരീക്ഷകളിലൂടെ കടന്നുപോയിട്ടുണ്ട്. 1990-ൽ കൊല്ലം മലനടയിൽ 33 പേരുടെ ജീവനെടുത്ത ദുരന്തവും, 2006-ൽ തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനിടെയുണ്ടായ സ്ഫോടനവും ഇന്നും മായാത്ത മുറിവുകളാണ്. ഓരോ അപകടം കഴിയുമ്പോഴും നിയന്ത്രണങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും നമ്മൾ വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും, മത്സരക്കമ്പത്തിന്റെ ആവേശത്തിൽ ആ പാഠങ്ങളെല്ലാം വീണ്ടും വിസ്മരിക്കപ്പെടുകയാണ്.

പുറ്റിങ്ങലിന് ശേഷം അവിടെ വെടിക്കെട്ടുകൾ നിലച്ചുവെങ്കിലും കേരളത്തിന്റെ ഇതര ഭാഗങ്ങളിൽ ആഘോഷങ്ങളുടെ പേരിൽ കരിമരുന്ന് പ്രയോഗങ്ങൾ ഇന്നും നിർബാധം തുടരുന്നു. നിയമലംഘനങ്ങളും അശ്രദ്ധയും ഒത്തുചേരുമ്പോൾ മുണ്ടത്തിക്കോട്ടെ പോലെ ഇനിയും വെടിക്കെട്ടുപുരകൾ ശ്മശാനങ്ങളായി മാറിക്കൊണ്ടിരിക്കും. ആചാരങ്ങൾ അന്ധമായ ആവേശത്തിന് വഴിമാറുന്നിടത്ത് ഇനിയും എത്ര മനുഷ്യജീവനുകൾ ഹോമിക്കപ്പെടണം എന്ന ഗൗരവകരമായ ചോദ്യമാണ് ഓരോ ദുരന്തവും അവശേഷിപ്പിക്കുന്നത്.