
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഇത് മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തുന്നത്. പ്രശാന്തിനൊപ്പം ബോര്‍ഡ് മുന്‍ അംഗം അജികുമാറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്.
2025-ല്‍ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും മറ്റും സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. നേരത്തെ രണ്ടുതവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന പ്രശാന്തിനെ ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും വിളിപ്പിച്ചത്. 2025 സെപ്റ്റംബര്‍ എട്ടിനാണ് സ്വര്‍ണ്ണപ്പാളികള്‍ മിനുക്കുപണികള്‍ക്കായി കൊണ്ടുപോയത്. ആ സമയത്ത് ശബരിമലയില്‍ ചുമതലയുണ്ടായിരുന്ന തിരുവാഭരണം കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ്ണം പൂശിയതില്‍ എന്തെങ്കിലും അളവ് വ്യത്യാസമോ കൃത്രിമമോ നടന്നിട്ടുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്.
സ്വര്‍ണ്ണക്കവര്‍ച്ച സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഇത് കേസിനെ ദുര്‍ബലമാക്കുന്നു എന്ന ആരോപണം ശക്തമാണ്. കൃത്യസമയത്ത് കുറ്റപത്രം നല്‍കാത്തതിനെത്തുടര്‍ന്ന് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു എന്നിവര്‍ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലെ കാലതാമസമാണ് കുറ്റപത്രം വൈകാന്‍ കാരണമെന്നാണ് സൂചന. എസ്ഐടി എന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.