അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് മിച്ചഭൂമി; കണ്ടുകെട്ടാൻ ലാൻഡ് ബോർഡ് ഉത്തരവ്

Jaihind News Bureau
Wednesday, April 15, 2026

കണ്ണൂർ അഞ്ചരക്കണ്ടിയിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന നിർണ്ണായക കണ്ടെത്തലുമായി താലൂക്ക് ലാൻഡ് ബോർഡ്. കോളേജ് അധികൃതർ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്ന ഏകദേശം 300 ഏക്കറോളം വരുന്ന കറപ്പ തോട്ടം മിച്ചഭൂമിയാണെന്ന് കണ്ണൂർ ലാൻഡ് ബോർഡ് കണ്ടെത്തി. ഈ സ്ഥലം അടിയന്തരമായി സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് കഴിഞ്ഞ മാസം ആറിന് ലാൻഡ് ബോർഡ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ കോളേജ് മാനേജ്‌മെന്റ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

അബ്ദുൽ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേരാണ് ഈ ഭൂമി കൈവശം വെച്ചിരിക്കുന്നത്. കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഈ ഭൂമിക്ക് യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് ബോർഡ് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി ഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഒഴിപ്പിച്ച് സ്ഥലം പൂർണ്ണമായും കണ്ടുകെട്ടണമെന്നു ലാൻഡ് ബോർഡ് ചെയർമാനും ഡെപ്യൂട്ടി കളക്ടറുമായ ഇ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാർച്ച് ആറിന് ഇടക്കാല ഉത്തരവിട്ടു. വിഷയത്തിൽ ഹൈക്കോടതിയിൽ നിന്നും പ്രതികൂലമായ നടപടിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ തന്നെ മെഡിക്കൽ കോളേജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദൗർഭാഗ്യകരമായ ആത്മഹത്യയെത്തുടർന്നാണ് കോളേജ് നടത്തിപ്പിലെ ക്രമക്കേടുകളും ഭൂമി ഇടപാടുകളും വലിയ തോതിൽ ചർച്ചയാകുന്നത്. വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണങ്ങളിലാണ് മെഡിക്കൽ കോളേജ് ഭൂമിയുടെ നിയമസാധുതയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വരും ദിവസങ്ങളിൽ റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നും ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നാണ് സൂചന.