
പശ്ചിമേഷ്യയിലെ യുദ്ധഭീതിക്ക് താല്‍ക്കാലിക ശമനമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണ് വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചത്. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന പ്രഖ്യാപനം നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കി.
ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് എണ്ണവിലയില്‍ ബാരലിന് ഏകദേശം 20 ഡോളറോളം ഇടിവുണ്ടായി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആഗോള വിപണി ഈ പ്രഖ്യാപനത്തോട് പ്രതികരിച്ചു. എണ്ണവില കുറഞ്ഞതിന് പിന്നാലെ യുഎസ് ഓഹരി വിപണി കുതിച്ചുയരുകയും ബോണ്ട് നിരക്കുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ആഴ്ചകളോളം തടസ്സപ്പെട്ട എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് ആഗോള വിപണി ഇപ്പോള്‍.
എണ്ണ ആവശ്യകതയ്ക്കായി ഇറക്കുമതിയെ വലിയതോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നുനിന്നത് രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ എണ്ണവില കുറയുന്നത് ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ഇടപെടലുകള്‍ സജീവമാകുന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്കും പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള വളര്‍ന്നുവരുന്ന രാജ്യങ്ങള്‍ക്കും ശുഭവാര്‍ത്തയാണ് നല്‍കുന്നത്.