
തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജിക്കൽ ഐ.സി.യു-വിലുണ്ടായ തീപിടുത്തവും തുടർന്ന് അഞ്ച് രോഗികൾ മരണപ്പെട്ടതും അതീവ ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) പരാതി. ആശുപത്രിയിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി നേരത്തെ പരാതി നൽകിയിരുന്ന മുൻ യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ വിനീത് തോമസാണ് പുതിയ സംഭവവികാസങ്ങൾ കൂടി ഉൾപ്പെടുത്തി കമ്മീഷനെ വീണ്ടും സമീപിച്ചത്.2026 മാർച്ച് 17-ന് സർജിക്കൽ ഐ.സി.യു-വിലെ വെന്റിലേറ്റർ യൂണിറ്റിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. തീപിടുത്തത്തിന് പിന്നാലെ അഞ്ച് രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഴിപ്പിക്കൽ സമയത്ത് ജീവൻരക്ഷാ ഉപകരണങ്ങൾ പെട്ടെന്ന് മാറ്റേണ്ടി വന്നത് മരണത്തിന് കാരണമായെന്നാണ് പരാതിയിൽ പറയുന്നത്.

പഴയ വെന്റിലേറ്ററുകളുടെ ഉപയോഗവും ഐ.സി.യു-വിലെ അമിതമായ തിരക്കുമാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്നും ഇത് രോഗികളുടെ അന്തസ്സായ ചികിത്സ ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ പരാജയപ്പെട്ടതിന്റെ തെളിവാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.നേരത്തെ മെഡിക്കൽ കോളേജിലെ കെട്ടിട നിർമ്മാണത്തിലെ കാലതാമസവും വാർഡുകളിലെ തിരക്കും സംബന്ധിച്ച പരാതിയിൽ (Case No: 862/11/12/2025) ഏപ്രിൽ 2-നകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ മാർച്ച് 17-ലെ തീപിടുത്തത്തെക്കുറിച്ചും അതിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും പ്രത്യേക അന്വേഷണം ഉൾപ്പെടുത്തണമെന്ന് വിനീത് തോമസ് ഇന്ന് രജിസ്ട്രാർക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.
തീപിടുത്തത്തെക്കുറിച്ച് നിഷ്പക്ഷമായ ഉന്നതതല അന്വേഷണം നടത്തുക,മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ഇടക്കാല ആശ്വാസ ധനസഹായം നൽകുക,കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജ് ഐ.സി.യു-കളിലും അടിയന്തര സുരക്ഷാ ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുക എന്നിവയാണ് പരാതിയിലെ പ്രധാന ആവശ്യങ്ങൾ.കൂടാതെ മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ മനുഷ്യാവകാശങ്ങളുടെയും ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.