താനൂരില്‍ മന്ത്രിയുടെ ‘മൗനപ്രചാരണം’; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും മണ്ഡലത്തില്‍ എത്താതെ വി. അബ്ദുറഹ്‌മാന്‍

Jaihind News Bureau
Tuesday, March 17, 2026

താനൂരില്‍ മൗനം പാലിച്ച് മന്ത്രി വി. അബ്ദുറഹ്‌മാന്‍. പ്രചാരണരംഗത്ത് നിന്നും വിട്ടുനില്‍ക്കുന്നത് അതൃപ്തി മൂലമെന്ന് സൂചന. തിരൂര്‍ ആവശ്യപ്പെട്ട അബ്ദുറഹിമാന് സി പി എം ഇത്തവണയും നല്‍കിയത് താനൂര്‍ മണ്ഡലമാണ്.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളുമ്പോഴും, താനൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ വി. അബ്ദുറഹ്‌മാന്റെ അഭാവം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും മന്ത്രി ഇതുവരെ പ്രചാരണ രംഗത്ത് സജീവമായിട്ടില്ല. താനൂരില്‍ വീണ്ടും മത്സരിക്കാന്‍ മന്ത്രിക്ക് താല്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടിയുടെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചതെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

മണ്ഡലം മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടും താനൂരില്‍ തന്നെ തുടരാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചത് മന്ത്രിയെ ചൊടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തനിക്ക് താല്പര്യമുള്ള തിരൂര്‍ പരിഗണിക്കാത്തതിലുള്ള അതൃപ്തിയാണ് പ്രചാരണത്തില്‍ നിന്നുള്ള ഈ വിട്ടുനില്‍ക്കലിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞതവണ താനൂരില്‍ യുത്ത്‌ലീഗ് നേതാവ് പി കെ ഫിറോസിനെ ആയിരത്തോളം വോട്ടുകള്‍ക്കാണ് വി അബ്ദുറഹിമാന്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ തിരൂര്‍ ഉള്‍പ്പെടെ ജില്ലയിലെ 3 മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, പ്രചാരണ രംഗത്ത് മന്ത്രി സജീവമാകാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന വിശദീകരണം. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷവും സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ എത്താതിരുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.