
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച 17 പേജുള്ള സത്യവാങ്മൂലം കേരളത്തിലെ വിശ്വാസി സമൂഹത്തോടുള്ള ഇടതുപക്ഷത്തിന്റെ വഞ്ചനയുടെ നേർചിത്രമാണ്. ആചാരസംരക്ഷണം ഉറപ്പുവരുത്തുമെന്ന അവകാശവാദങ്ങൾ മുഴക്കുമ്പോഴും, യഥാർത്ഥത്തിൽ കോടതിയിൽ സർക്കാർ സ്വീകരിച്ചത് തികഞ്ഞ അവ്യക്തത നിറഞ്ഞ നിലപാടാണ്. യുവതി പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നതിൽ ഒരു കൃത്യമായ നിലപാട് പറയാൻ പോലും പിണറായി വിജയൻ സർക്കാർ തയ്യാറായില്ല എന്നത്, ഭരണകൂടം ഈ വിഷയത്തിൽ എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ്.
മതപണ്ഡിതന്മാർ തീരുമാനമെടുക്കട്ടെ എന്ന നിരുത്തരവാദപരമായ വാദം ഉയർത്തി സർക്കാർ കൈകഴുകുകയാണ് ചെയ്തത്. വർഷങ്ങളായി ശബരിമലയിലെ ആചാരങ്ങൾ സംബന്ധിച്ച് വ്യക്തമായ നിലപാടുള്ള കേരളീയ സമൂഹത്തിന് മുന്നിൽ, ഈ വിഷയം പഠിക്കാൻ സമിതി വേണമെന്ന ആവശ്യം കേവലം സമയം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രം മാത്രമാണ്. ഒരു വശത്ത് വിശ്വാസികൾക്കൊപ്പം എന്ന് നാട്യങ്ങൾ കാട്ടുമ്പോഴും, മറുവശത്ത് കോടതിയിൽ ഒളിച്ചുകളി നടത്തുന്ന സിപിഎമ്മിന്റെ ഈ ഇരട്ടമുഖം കേരളം തിരിച്ചറിയുന്നുണ്ട്.
യുവതി പ്രവേശന വിഷയത്തിൽ കോടതിയിൽ സർക്കാർ സ്വീകരിച്ച ഈ ‘നിശബ്ദത’ ജനാധിപത്യപരമായ ഒരു നിലപാടല്ല, മറിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് തടസ്സമാകുമെന്ന് കാണുമ്പോൾ ഒഴിഞ്ഞുമാറുന്ന ഭീരുത്വമാണ്. പൊതുതാൽപ്പര്യ ഹർജിയിലൂടെ വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് വാദിക്കുമ്പോൾ തന്നെ, അതിനുള്ള പഴുതുകൾ അടയ്ക്കാൻ എന്തുകൊണ്ട് സർക്കാർ നടപടിയെടുക്കുന്നില്ല എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. വിശ്വാസികളോട് പ്രതിബദ്ധതയുണ്ടെങ്കിൽ അത് സത്യവാങ്മൂലത്തിൽ വ്യക്തമായി രേഖപ്പെടുത്താൻ സർക്കാർ ബാധ്യസ്ഥരായിരുന്നു.