സി.പി.എമ്മില്‍ സുധാകരന്റെ ‘വിമര്‍ശന ബോംബ്’: ‘സജി ചെറിയാനും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ആര്‍ നാസറിനും എച്ച് സലാമിനും വിമര്‍ശനം

Jaihind News Bureau
Saturday, March 14, 2026

ആലപ്പുഴ: സി.പി.എം സംസ്ഥാനജില്ലാ നേതൃത്വങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ രംഗത്ത്. മന്ത്രി സജി ചെറിയാന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, എച്ച്. സലാം എം.എല്‍.എ എന്നിവരെ ലക്ഷ്യമിട്ടാണ് സുധാകരന്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മന്ത്രി സജി ചെറിയാനും ബിജെപിയും തമ്മില്‍ അവിശുദ്ധമായ രഹസ്യധാരണയുണ്ടെന്ന് സുധാകരന്‍ തുറന്നടിച്ചു. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ ബിജെപിക്ക് പ്രസിഡന്റുമാരുള്ളത് ഇതിന് തെളിവാണെന്നും, ഒരു ദിവസം സത്യങ്ങളെല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്. സലാം എം.എല്‍.എയെ കമ്മ്യൂണിസ്റ്റായി അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുധാകരന്‍, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്‌ക്കെതിരെയും ആഞ്ഞടിച്ചു. തന്നെ ‘വര്‍ഗ്ഗവഞ്ചകന്‍’ എന്ന് വിളിച്ചവര്‍ ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കണമെന്നും, മലര്‍ന്നു കിടന്നു തുപ്പുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ആരോഗ്യസ്ഥിതിയെ പരിഹസിക്കുകയും തന്നെ ‘കൈകാര്യം ചെയ്യും’ എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ജില്ലാ സെക്രട്ടറിയുടെ നിലപാടുകള്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം കുറയാന്‍ കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് സുധാകരന്‍ വ്യക്തമാക്കി. ‘ചുവന്ന കൊടി പിടിച്ചാല്‍ മാത്രം ഒരാള്‍ കമ്മ്യൂണിസ്റ്റ് ആകില്ല’ എന്ന് പറഞ്ഞ അദ്ദേഹം, തനിക്കെതിരെ പോസ്റ്റര്‍ പതിക്കുന്നതും അധിക്ഷേപിക്കുന്നതും തന്നെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. അമ്പലപ്പുഴയില്‍ താന്‍ മത്സരിക്കുന്നത് സാധാരണ സഖാക്കളുടെ പ്രതിനിധിയായിട്ടാണെന്നും പാര്‍ട്ടിക്കുള്ളിലെ പുഴുക്കുത്തുകളെ നേരിടാനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സുധാകരന്റെ പരസ്യമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും വിമര്‍ശനങ്ങളും സി.പി.എം നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബാങ്കില്‍ വിള്ളലുണ്ടാകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതിനിടെ, സുധാകരന്റെ സുരക്ഷ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. മകന്റെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, സുധാകരനെതിരെ പരസ്യമായ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോവുകയാണ്. ഇന്ന് വൈകിട്ട് അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുധാകരനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചിട്ടുണ്ട്. വി.എസ് അച്യുതാനന്ദന്റെ വീടിന് സമീപത്ത് നിന്നും ആരംഭിക്കുന്ന പ്രകടനം സുധാകരന്റെ വീടിന് സമീപം സമാപിക്കും.