
കൊച്ചി: ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന പല്ലശ്ശന സ്വദേശിനിയായ വിനോദിനിക്ക് 21 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും നല്‍കണമെന്ന് ഹൈക്കോടതി. കുട്ടിയുടെ ശാരീരിക അവസ്ഥ ഭാവിയിലെ തൊഴില്‍ സാധ്യതകളെ ഒരു കാരണവശാലും ബാധിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കര്‍ശനമായി നിര്‍ദേശിച്ചു. ചികിത്സാപ്പിഴവിനെ തുടര്‍ന്നാണ് ദാരുണമായ ഈ അവസ്ഥ ഉണ്ടായതെന്ന് പ്രാഥമികമായി വിലയിരുത്തിക്കൊണ്ടാണ് കോടതിയുടെ ഇടപെടല്‍.
തൃശൂര്‍ സ്വദേശിയായ പി.ഡി. ജോസഫ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് ഉത്തരവാദികളായവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാനും ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 24-ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ വലതു കൈയ്ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നല്‍കിയ ചികിത്സയില്‍ സംഭവിച്ച പിഴവാണ് അണുബാധയിലേക്കും, പിന്നീട് ഒക്ടോബര്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കൈ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിലേക്കും നയിച്ചതെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
വിഷയത്തില്‍ ഗൗരവകരമായ പരിശോധന നടക്കുന്നുണ്ടെന്നും, ഇതിനായി പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ആരോഗ്യ വിഭാഗം ഡയറക്ടര്‍ കണ്‍വീനറായ ഉന്നതതല സമിതിയും സംഭവത്തില്‍ പരിശോധന നടത്തി വരികയാണ്. ചികിത്സാച്ചെലവുകള്‍ക്കായി അടിയന്തര സഹായമെന്ന നിലയില്‍ രണ്ട് ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കാനും, വിനോദിനിയുടെ ഭാവിയും ആരോഗ്യവും സംരക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ തുടര്‍നടപടികള്‍ കൃത്യമായി നിരീക്ഷിക്കാനും കോടതി നിര്‍ദേശം നല്‍കി.