കലാഭവന്‍ മണി സ്മാരകം: നിര്‍മ്മാണം തുടങ്ങാത്തത് സര്‍ക്കാരിന്റെ അനാസ്ഥ; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്മാരകം പൂര്‍ത്തിയാക്കുമെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ

Jaihind News Bureau
Friday, March 6, 2026

ചാലക്കുടി: പ്രിയതാരം കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഒരു ദശകം പിന്നിട്ടിട്ടും ജന്മനാടായ ചാലക്കുടിയില്‍ സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തത് ഇടതുപക്ഷ സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. മണിയെന്ന കലാകാരനോടുള്ള അവഹേളനമാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സ്മാരക നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

2025 മെയ് 27-ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സ്മാരക നിര്‍മ്മാണം ഉദ്ഘാടനം ചെയ്യുമ്പോള്‍, ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നും നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചിട്ടില്ല. 2017-ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി നാല് വര്‍ഷത്തോളം അനിശ്ചിതത്വത്തിലായിരുന്നു. 2021 സെപ്റ്റംബറില്‍ അടങ്കല്‍ തുക മൂന്ന് കോടി രൂപ വര്‍ധിപ്പിച്ച് വീണ്ടും ഭരണാനുമതി നല്‍കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിച്ചിട്ടും പ്രവൃത്തി ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങിയില്ല.

വിഷയത്തില്‍ ഓരോ നിയമസഭാ സമ്മേളനത്തിലും എംഎല്‍എ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ സ്‌കൂളിന്റെ 15 സെന്റ് സ്ഥലം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഒക്ടോബറില്‍ മന്ത്രി സജി ചെറിയാന്‍ വീണ്ടും നിര്‍മ്മാണോദ്ഘാടനം നടത്തിയിരുന്നു.
നിര്‍മ്മാണത്തിന് ടെക്നിക്കല്‍ കമ്മിറ്റിയുടെ അനുമതി നല്‍കുമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് മന്ത്രി നല്‍കിയ മറുപടിയെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് വെറും വാഗ്ദാനമായി മാറുകയാണ്. നിര്‍മ്മാണത്തിലെ കാലതാമസത്തിനെതിരെ വലിയ ജനകീയ പ്രതിഷേധങ്ങളാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്. കലാഭവന്‍ മണിയുടെ സ്മാരകം വെറുമൊരു കെട്ടിടമല്ലെന്നും അത് ആരാധകര്‍ക്കും നാട്ടുകാര്‍ക്കും വലിയൊരു വികാരമാണെന്നും എംഎല്‍എ ഓര്‍മ്മിപ്പിച്ചു.