ഇനിയും മതിയായില്ല ലേ… വീണ്ടും വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജ്

Jaihind News Bureau
Monday, March 10, 2025

വീണ്ടും വൈറലായി പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നാണ് പി സി ജോര്‍ജിന്റെ കണ്ടെത്തല്‍. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ് പി.സി ജോര്‍ജിന്റെ കൈവശമുള്ള കണക്കുകള്‍. ക്രിസ്ത്യാനികള്‍ 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നും യാഥാര്‍ത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമാണ് പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. ‘കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടക വസ്തുക്കളില്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല’ എന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പി സി ജോര്‍ജ് പറഞ്ഞു.

മതവിദ്വേഷ പരാമര്‍ശ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയിലാണ് പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് നടത്തിയതെന്നായിരുന്നു ലഭിച്ചിരുന്ന പരാതി.