ശുഹൈബ് വധം : പ്രതികളെ സഹായിച്ചവര്‍ക്കെതിരെ നടപടിയില്ല; പൊലീസിനെതിരെ പ്രതിഷേധം ശക്തം

Jaihind News Bureau
Tuesday, July 17, 2018

എടയന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ശുഹൈബിന്‍റെ കൊലപാതകം നടത്താൻ പ്രതികളെ സഹായിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്ന സി പി എം ലോക്കൽ സെക്രട്ടറി കെ.പി പ്രശാന്ത് ഉൾപ്പടെയുള്ളവർക്ക് എതിരെ നടപടി എടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സിബിഐ അന്വേഷണം വന്നാൽ ലോക്കൽ സെക്രട്ടറിക്ക് മുകളിലുള്ള നേതാക്കൾ പ്രതിപട്ടികയിൽ വരുമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ. പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നത് കേസ് അട്ടിമറിക്കാനെന്നും കെ.സുധാകരൻ.

ശുഹൈബിനെ വെട്ടി കൊലപ്പെടുത്താൻ പണം നൽകിയത് സി പി എം എടയന്നൂർ ലോക്കൽ സെക്രട്ടറി കെ.പി.പ്രശാന്ത് ആണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യാൻ തയ്യാറാവാത്ത പൊലീസ് നടപടിയിലാണ് പ്രതിഷേധം ശക്തമാകുന്നത്. ആകാശ് തില്ലങ്കേരി ഉൾപ്പടെയുള്ള പ്രതികൾ സഞ്ചരിച്ച കാറിന് അയ്യായിരം രൂപ വാടക നൽകിയത് പ്രശാന്താണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.. പ്രതികളായ അസ്‌കറിനും, അഖിലിനുമാണ് പ്രശാന്ത് പണം കൈമാറിയത്. എന്നാൽ പ്രശാന്തിന്‍റെ പങ്ക് വ്യക്തമായിട്ടും അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുവാൻ തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പാർട്ടിയുടെയും സർക്കാരിന്‍റെയും ഇടപെടലാണ് ശുഹൈബ് വധക്കേസ് ഈ അവസ്ഥയിൽ എത്തിച്ചതെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ പറഞ്ഞു. എസ് പിക്ക് പോലും കുറ്റപത്രം ഇത് പോലെ സമർപ്പിക്കുന്നതിന് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. സി ബി ഐ അന്വേഷണം വന്നാൽ ലോക്കൽ സെക്രട്ടറിക്ക് മുകളിലുള്ള നേതാക്കൾ പ്രതിപട്ടികയിൽ വരുമെന്നും കെ.സുധാകരൻ പറഞ്ഞു.

https://www.youtube.com/watch?v=0t5c1NfxdKA

ഗുഢാലോചനയിൽ പങ്കുള്ള മറ്റുപ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പൊലീസിന്റെ വാദം തെറ്റാണ്.പ്രതികളെ സഹായിച്ച പ്രശാന്ത് മറ്റു രണ്ട് കേസുകളിൽ ജാമ്യം എടുക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

സുപ്രീം കോടതിയിൽ ശുഹൈബിന്‍റെ പിതാവിന്‍റെ വാദത്തിന് ഇതുവരെ സർക്കാർ വ്യക്തമായ മറുപടി നൽകിട്ടില്ല. കൊലപാതകത്തിന് രാഷ്ട്രിയ മില്ലെന്നാണ് സർക്കാർ പറയുന്നത്. അത് തെറ്റാണ്. വെള്ളിയാഴ്ച സുപ്രീം കോടതിയിൽ അനുകൂലമായ വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.സുധാകരൻ പറഞ്ഞു