ഒടുവില്‍ കെ.സി പറഞ്ഞത് സംഭവിച്ചു ! ബി.ജെ.പിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവന്നു

Jaihind News Bureau
Tuesday, November 26, 2019

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് രാജിവെക്കേണ്ടിവന്നത് ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഒടുവിൽ സത്യം വിജയിച്ചതായും അദ്ദേഹം പ്രതികരിച്ചു. ബി.ജെ.പിയുടെ ചട്ടുകമായി പ്രവര്‍ത്തിച്ച ഗവണർ ഭഗത് സിംഗ് കോഷ്യാരി തല്‍സ്ഥാനത്ത് തുടരാന്‍ അർഹനല്ല. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവന്നതായും കെ.സി വേണുഗോപാൽ പ്രതികരിച്ചു.

വിശ്വാസവോട്ടെടുപ്പ് നാളെ തന്നെ നടത്തണമെന്ന സുപ്രീം കോടതി വിധി ബി.ജെ.പിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് നേരത്തെ കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനാ ദിനത്തില്‍ വന്ന വിധി ജനാധിപത്യത്തിന്‍റെയും ഭരണഘടനയുടെയും മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ അട്ടിമറിയിലൂടെ മഹാരാഷ്ട്രയില്‍ അര്‍ധരാത്രി സര്‍ക്കാര്‍ രൂപീകരിച്ച ബി.ജെ.പിയുടെ നടപടിക്കെതിരെ നേരത്തെ കെ.സി വേണുഗോപാല്‍ പ്രതികരിച്ചതിനെ അക്ഷരാർത്ഥത്തില്‍ ശരിവെക്കുന്നതാണ് ഫഡ്നാവിസിന്‍റെ രാജിയോടെ കാണാനായത്. കുതിരക്കച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി.ജെ.പിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നായിരുന്നു കെ.സി വേണുഗോപാല്‍ അന്ന് പറഞ്ഞിരുന്നത്.

കെ.സി വേണുഗോപാല്‍ ശനിയാഴ്ച ഫേസ്ബുക്കില്‍ കുറിച്ചത്:

മഹാരാഷ്ട്രയിൽ അവിശുദ്ധ മാർഗ്ഗത്തിലൂടെ കുതിരകച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി ജെ പി ദിവസങ്ങൾക്കുള്ളിൽ നാണം കെട്ടിറങ്ങിപോകേണ്ടി വരും . അവർ നടത്തിയ കുതിര കച്ചവടത്തിന് ഉടൻ തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരും. അങ്ങേയറ്റം തരം താണ രാഷ്ട്രീയ അധാർമ്മികതയാണ് ബി ജെ പി യുടെ ഭാഗത്തു നിന്നുണ്ടായത്. കേന്ദ്ര സർക്കാരിന്റെ അധികാരം ദുർവിനിയോഗം ചെയ്തും കീഴ് വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാവിരുദ്ധമായ അധാർമ്മിക മാർഗ്ഗത്തിലൂടെ മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും സത്യ പ്രതിജ്ഞചെയിച്ച നടപടിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് പോരാടും. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ ദിവസങ്ങൾക്കുള്ളിൽ ഈ സർക്കാർ നിലം പതിക്കും .രാഷ്ട്രപതിയും ഗവർണറുമടക്കം ഈ രാഷ്ട്രീയ നാടകത്തിനു കുട പിടിക്കാൻ പദവികൾ പോലും മറന്ന് ആർ എസ് എസുകാരുടെ നിലവാരത്തിലേക്ക് തരം താണിറങ്ങി .ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ മോഷണം നടത്തുന്ന പോലെ അന്തസ്സില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയെ ബി ജെ പി സത്യ പ്രതിജ്ഞ ചെയ്യിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ഫഡ്നാവിസും അജിത് പവാറും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് അസാധാരണ രീതിയിൽ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്യാബിനറ്റ് യോഗം ചേരാതെ രാഷ്ട്ര പതിഭരണം പിൻവലിക്കാൻ ശുപാർശ നൽകുകയും വെളുപ്പിന് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവയ്ക്കുകയുമായിരുന്നു . കുതിരകച്ചവടത്തിലൂടെ കൂറുമാറിയ വരെ കൂട്ടുപിടിച്ച് മണിക്കൂറുകൾക്കുള്ളിൽ സർക്കാരുണ്ടാക്കിയ ബി ജെ പി തങ്ങൾക്ക് എത്ര പേരുടെ പിന്തുണയുണ്ടെന്നു പോലും വ്യക്തമാക്കുന്നതിനു മുൻപേ തന്നെ സത്യ പ്രതിജ്ഞയ്ക്ക് ഗവർണർ അവസരം നൽകി. പ്രധാനമന്ത്രിയുൾപ്പെടെ ബി ജെ പി യുടെ മുതിർന്ന നേതാക്കളുടെ വഴി വിട്ട ഇടപെടലാണ് ഇക്കാര്യത്തിലുണ്ടായത്. ഭരണഘടനയേയും ജനാധിപത്യത്തേയും ചവിട്ടിയരച്ച് ബി ജെ പി നടത്തിയ ഈ കുതിരകച്ചവടത്തിനെതിരേ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് പേരാടും.എൻസിപി യിലെ വിരലിലെണ്ണാവുന്ന എം എൽ എമാർ മാത്രമാണ് ബി ജെ പിയുടെ കെണിയിൽ വീണിരിക്കുന്നത്. കോൺഗ്രസിന്റെ എല്ലാ എം എൽ എമാരും പാർട്ടിക്കൊപ്പമുണ്ട്. അവിശുദ്ധ രീതിയിൽ നിലവിൽ വന്ന സർക്കാർ ഉടൻ തന്നെ നിലം പതിക്കും. അതിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി.