വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ യൂത്ത് ലീഗിന്‍റെ യുവജന യാത്ര

Jaihind Webdesk
Saturday, November 24, 2018

യുവജനയാത്രയുടെ പ്രഖ്യാപന സമ്മേളനം

വർഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തിയുള്ള യൂത്ത് ലീഗിന്‍റെ യുവജന യാത്ര ഇന്ന് കാസർഗോഡ് നിന്നും ആരംഭിക്കും.  ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്‍റെ രാജി ഉൾപ്പെടെ യാത്രയിൽ ഉയർത്തിക്കാട്ടും. ഡിസംബർ 24 ന് തിരുവനന്തപുരത്താണ് ജാഥയുടെ സമാപനം.

വർഗീയതയ്ക്കും അക്രമരാഷ്ട്രീയത്തിനുമെതിരായും കേന്ദ്ര-കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനുമായാണ് യൂത്ത് ലീഗ് യുവജന യാത്ര സംഘടിപ്പിക്കുന്നത്. ബന്ധുനിയമനമടക്കമുള്ള ഇടത് സർക്കാർ മന്ത്രിസഭയിലെ ജലീൽ ഉൾപ്പെടെയുള്ള മന്ത്രിമാരുടെ സ്വജനപക്ഷപാതവും, അഴിമതിയും ജാഥയിലൂടെ ജനങ്ങളുടെ മുന്‍പിൽ വിശദീകരിക്കും.

ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അവധാനതയില്ലാത്ത നിലപാട് സ്വീകരിച്ച പിണറായി സർക്കാരിനെതിരെയും, വർഗീയ ധ്രുവീകരണത്തിനുള്ള സുവർണാവസരമായി ഇതിനെ കാണുന്ന ബി.ജെ.പിക്കെതിരെയും ക്യാംപെയ്ൻ നടത്തും.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ നയിക്കുന്ന ജാഥ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ഉദ്യേവാരയിലാണ് യാത്രയുടെ തുടക്കം.

പതിനാല് ജില്ലകളിലും കാൽനടയായി പര്യടനം നടത്തുന്ന യാത്ര ഡിസംബർ 24ന് തിരുവനന്തപുരത്ത് സമാപിക്കും