വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന് കുത്തേറ്റു; ആക്രമിച്ചത് കേസിലെ പ്രതി അർജുന്‍റെ ബന്ധു

Jaihind Webdesk
Saturday, January 6, 2024

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. വണ്ടിപ്പെരിയാർ ടൗണിൽവെച്ചാണ് സംഭവം. പ്രത്യേക പോക്സോ കോടതി വെറുതെവിട്ട പ്രതി അർജുന്‍റെ ബന്ധു പാൽരാജ് ആണ് കുട്ടിയുടെ അച്ഛനെ കുത്തിയത്. പെൺകുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. പെൺകുട്ടിയുടെ അച്ഛനും അർജുന്‍റെ ബന്ധുവായ പാൽരാജും തമ്മിൽ വാക്കേറ്റമായി. തുടർന്ന് അത് സംഘർഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പെൺകുട്ടിയുടെ അച്ഛന്‍റെ തുടയിലാണ് പരിക്കേറ്റത്.  പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വണ്ടിപ്പെരിയാർ കേസില്‍ തെളിവുകള്‍ ഇല്ലെന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്.  2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.