അമേഠിയിലും ബെഗുസാരയിലും ഉള്‍പ്പെടെ ബി.ജെ.പി ജയിച്ചിടത്ത് ക്രമക്കേട്: ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വന്‍ വ്യത്യാസം: തെളിവുകള്‍ പുറത്തുവിട്ട് ന്യൂസ് ക്ലിക്ക്

Jaihind Webdesk
Tuesday, May 28, 2019

ന്യൂഡല്‍ഹി: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം ക്രമക്കേടുകള്‍ക്ക് പുറമേ വോട്ടെണ്ണലിലും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്. ബിജെപി ജയിച്ച വിവിധ മണ്ഡലങ്ങളില്‍ ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വന്‍ വ്യത്യാസമുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിജെപി വിജയം നേടിയ ബീഹാര്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലില്‍ ഗുരുതര പിഴവുകള്‍ സംഭവിച്ചതായി ദേശീയ ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആകെ വോട്ടും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ ഈ സംസ്ഥാനങ്ങളിലെ ചില പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വ്യത്യാസമുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം ജയിച്ചത് പ്രമുഖരായ ബിജെപി സ്ഥാനാര്‍ത്ഥികളാണ്. ബീഹാറിലെ ജഹനാബാദ്, പട്ന സാഹിബ്, ബേഗുസാരായ്, ന്യൂഡല്‍ഹിയിലെ ഈസ്റ്റ് ഡല്‍ഹി, മധ്യപ്രദേശിലെ ഗുണ, മോറെന, ഉത്തര്‍പ്രദേശിലെ അമേഠി, ബദൗന്‍, ഫാറുഖാബാദ് മണ്ഡലങ്ങളിലാണ് ക്രമക്കേട് വ്യക്തമായത്.

ജഹാനാബാദ് (ബീഹാര്‍)- ആകെയുള്ള വോട്ട് 15,75,018. പോളിങ് ശതമാനം 53.75. ആകെ പോള്‍ ചെയ്ത വോട്ട് 8,46,572. എണ്ണിയപ്പോള്‍ 8,22,233 വോട്ട്. വ്യത്യാസം 24,507. അവിടെ ജയിച്ച ജെഡിയു സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം 1700 വോട്ട്.

പട്‌നാ സാഹിബ് (ബീഹാര്‍) മൊത്തം വോട്ട്- 20,51,905, പോള്‍ ശതമാനം- 46.34%. പോള്‍ ചെയ്ത വോട്ട്- 9,50,852, എണ്ണിയപ്പോള്‍- 9,82,285. വ്യത്യാസം 31433 ജയിച്ച ബിജെപി സ്ഥാനാര്‍ഥി രവിശങ്കര്‍ പ്രസാദിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹയുടെ മേലുള്ള ഭൂരിപക്ഷം- 284657

ബെഗുസാരായ് (ബീഹാര്‍)- ആകെ വോട്ടര്‍മാര്‍- 19,54,484- പോള്‍ ശതമാനം- 61.2, പോള്‍ ചെയ്തത്- 11,97,512, എണ്ണിയത്- 12,25,594, വ്യത്യാസം- 28082, സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിനെ തോല്‍പ്പിച്ച ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിങിന്റെ ഭൂരിപക്ഷം- 4,22217

കനയ്യയ്ക്കും ഗിരിരാജ് സിങ്ങിനും പുറമെ ആര്‍ജെഡിയുടെ മുഹമ്മദ് തന്‍വീര്‍ ഹസനായിരുന്നു മറ്റൊരു ശ്രദ്ധേയ സ്ഥാനാഥി. 687577 വോട്ടാണ് ഗിരിരാജ് സിങ്ങിന് ലഭിച്ചത്. 267917 വോട്ട് കനയ്യയ്ക്കും 1,96800 വോട്ട് തന്‍വീറിനും ലഭിച്ചു. മറ്റുള്ള എല്ലാ സ്ഥാനാര്‍ഥികളും കൂടെ നേടിയത് 65122 വോട്ടാണ്.

കിഴക്കന്‍ ഡല്‍ഹി- ആകെ വോട്ടര്‍മാര്‍- 20,39,220, പോള്‍ ശതമാനം-60.00, പോള്‍ ചെയ്തത്- 12,23,532, എണ്ണിയത്- 12,57,821, വ്യത്യാസം- 34,289, ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീറിന് എഎപി സ്ഥാനാര്‍ഥി അതിഷിയുടെ മേലുള്ള ഭൂരിപക്ഷം- 3,91222

ഗുണ (മധ്യപ്രദേശ്)- ആകെ വോട്ടര്‍മാര്‍- 16,75,724, പോള്‍ ശതമാനം- 70.20, പോള്‍ ചെയ്തത്- 11,73,341- എണ്ണിയത്- 11,78,423, വ്യത്യാസം- 2082, ബിജെപിയുടെ കൃഷ്ണപാല്‍ സിങ്ങിനോട് കോണ്‍ഗ്രസിന്റെ ജ്യോതിരാദിത്യ സിന്ധ്യ തോറ്റത്- 1,25549 വോട്ടിന്.

മൊറേന (മധ്യപ്രദേശ്) ആകെ വോട്ട്- 18,37,723, പോള്‍ ശതമാനം- 61.97, പോള്‍ ചെയ്ത വോട്ട്- 11,27443, എണ്ണിയത്- 11,37,290, വ്യത്യാസം- 9847, ബിജെപി സ്ഥാനാര്‍ഥി നരേന്ദ്ര സിങ് തോമര്‍ ജയിച്ച ഭൂരിപക്ഷം- 1,13341

ബദൗന്‍ (യുപി)- ആകെ വോട്ട്- 18,90,129, പോള്‍ ശതമാനം- 56.7, പോള്‍ ചെയ്ത വോട്ട്- 10,71,703, എണ്ണിയത്- 10,81,108, വ്യത്യാസം- 9405, എസ്പിയുടെ ധര്‍മേന്ദ്ര യാദവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. സംഘമിത്ര മൗര്യയുടെ ഭൂരിപക്ഷം- 18,384

ഫാറൂഖാബാദ് (യുപി) ആകെ വോട്ട്- 17,03,926, പോള്‍ ശതമാനം- 58.67, പോള്‍ ചെയ്തത്- 9,99,693, എണ്ണിയത്- 10,02953, വ്യത്യാസം- 3260, ബിഎസ്പി സ്ഥാനാര്‍ഥി മനോജ് അഗര്‍വാളിനെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത് തോല്‍പ്പിച്ചത്- 2,21702 വോട്ടിന്.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ 13,657 വോട്ട് കൂടുതലായി എണ്ണിയെന്ന് ന്യൂസ് ക്ലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച കണക്കുകള്‍ ചൂണ്ടിക്കാണിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇത്തരം ക്രമക്കേടുകള്‍ക്ക് പൂര്‍ണമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പറഞ്ഞു.