നികുതി വകുപ്പിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ശരിവെച്ച് ധനമന്ത്രി തോമസ് ഐസക്

Jaihind News Bureau
Wednesday, January 15, 2020

Thomas-Issac

നികുതി വകുപ്പിനെതിരേ പ്രതിപക്ഷം ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ശരിവെച്ച് ധനമന്ത്രി തോമസ് ഐസക്. നികുതി പിരിക്കുന്നതിൽ വന്ന പാളിച്ചകളും നികുതി വെട്ടിപ്പുമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി തുറന്ന് സമ്മതിച്ചു. ഉള്ള കാര്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ സമ്മിതിക്കാതെ തരമില്ലെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയുടെ പധ്രാന കാരണങ്ങളിലൊന്ന് നികുതിവകുപ്പിന്‍റെ കെടുകാര്യസ്ഥതതയാണ് എന്ന ഉന്നയിച്ച് കഴിഞ്ഞ സഭാ സമ്മേളനത്തിൽ വി.ഡി സതീശൻ എംഎൽഎ അടിയന്തിരപ്രമേയവും സബ്മിഷനും കൊണ്ടുവന്നിരുന്നു. യുഡിഎഫ് പുറത്തിറക്കിയ ധവള പത്രത്തിലും നികുതി വകുപ്പിന്‍റെ കെടുകാര്യസ്ഥത സംബന്ധിച്ച് കൃത്യമായ ചിത്രം നൽകുന്നുണ്ട്. അന്ന് കണ്ണടച്ച് നിഷേധിച്ച ഈ കാര്യങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇന്ന് തോമസ് ഐസക് തുറന്ന് സമ്മതിച്ചത്.

വി ഡി സതീശൻ എംഎൽഎയുടെ ആരോപണങ്ങൾക്ക് മുന്നിൽ സഭയിൽ ഉത്തരം മുട്ടിയ ധനകാര്യ മന്ത്രി കഴിഞ്ഞ ഡിസംബർ 2ന് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ പൊട്ടിത്തെറിച്ച മന്ത്രി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് തനിക്ക് നിയമസഭയിൽ നാണംകെടേണ്ടി വന്നത് എന്നാണ് പറഞ്ഞത്. യുഡിഎഫ് ധവളപത്രത്തെ തള്ളി പറഞ്ഞെങ്കിലും അതിൽ അക്കമിട്ട് നിരത്തിയ ആരോപണങ്ങൾ ചൂണ്ടികാണിച്ച് കൊണ്ടാണ് തിരുത്തൽ നടപടികൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. ധവളപത്രം മുൻനിർത്തി തുറന്ന് സംവാദത്തിന് തയ്യാറാകണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യവും ധനമന്ത്രി ഇത് വരെ അംഗീകരിച്ചിട്ടില്ല. എന്നാൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ധനമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.

ഏതാണ്ട് 30,000 കോടിയാണ് കഴിഞ്ഞ മൂന്ന് വർഷമായി നികുതി ഇനത്തിൽ മാത്രം പിരിഞ്ഞ് കിട്ടാനുള്ളത്. ഏറ്റവും ഒടുവിൽ ധനകാര്യ സെക്രട്ടറി കേന്ദ്രത്തിലേക്ക് ഡെപ്യുട്ടേഷനിൽ മാറി പോയതും ബഡ്ജറ്റിന് തൊട്ടുമുൻപ് ധനവകുപ്പിലെ പ്രതിസന്ധികൾ രൂക്ഷമാക്കുകയാണ്.

https://youtu.be/51p86EkR0Y0