കൊവിഡിനെതിരെ രാജ്യത്ത് രണ്ട് വാക്സിനുകള്‍ കൂടി ; ‘സ്പുട്നിക് വി’യും, ‘സൈഡസ് കാഡില’യും തയാറാവുന്നു

Jaihind News Bureau
Wednesday, March 3, 2021

ഇന്ത്യയിലെ കൊവിഡ് 19 വാക്സിനേഷനുവേണ്ടി രണ്ടു വാക്സിനുകൾ കൂടി. മേയ് മാസത്തോടെ വാക്സിനുകൾ തയാറാകുമെന്ന് കൊവിഡ് കർമ സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ അറിയിച്ചു. റഷ്യൻ വാക്സിനായ സ്പുട്നിക് വി, ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് തയാറാവുന്നത്.

റഷ്യൻ വാക്സിനായ സ്പുട്നിക് വി ഒന്നര മാസത്തിനുള്ളില്‍ ഉപയോഗത്തിന് തയാറാവുമെന്ന് അറോറ വ്യക്തമാക്കി. തുടർന്ന് തയാറാകുക ഇന്ത്യൻ കമ്പനിയായ സൈഡസ് പുറത്തിറക്കുന്ന കാഡില വാക്സിനാണ്. അത് മേയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. അതേസമയം ഇതുവരെയുള്ള പരീക്ഷണങ്ങളിൽ വാക്സിൻ മൂലം ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എൻ.കെ അറോറ അറിയിച്ചു.

2020 സെപ്തംബറിൽ ആണ് ഇന്ത്യയിൽ സ്പുട്നിക് വിയുടെ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേർന്നാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ വാക്സിൻ പരീക്ഷണം നടക്കുന്നത്. നിലവിൽ മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്. ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ഓക്സ്ഫഡും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിനേഷനായി ഉപയോഗിക്കുന്നത്.