പോലീസ് ഉദ്യോഗസ്ഥന്‍ തീവെച്ചുകൊന്ന സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

Jaihind Webdesk
Sunday, June 16, 2019

മാവേലിക്കര: പോലീസ് ഉദ്യോഗസ്ഥനായ അജാസ് വെട്ടിവീഴ്ത്തിയ ശേഷം തീവെച്ചുകൊന്ന സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വ്യക്തിവൈരാഗ്യം മൂലമാകാം കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അമ്പത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന അജാസിന്റെ ആരോഗ്യനില മെച്ചപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ. സൗമ്യയുടെ ബന്ധുക്കളില്‍ നിന്നും പോലീസ് മൊഴിയെടുക്കും.

ഇരുവരും തമ്മില്‍ ഏറെ കാലമായി സൗഹൃദമുണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകരായ പോലീസുകാര്‍ പറഞ്ഞു. എന്നാല്‍, ഈ ബന്ധം എപ്പോഴാണ് കലഹമായതെന്നും എന്ത് കൊണ്ടാണ് കൊലപതാകം നടന്നതെന്നും വ്യക്തമല്ലെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മൂന്ന് കുട്ടികളുടെയും മാതാപിതാക്കളുടെയും ഏക ആശ്രമായിരുന്നു സൗമ്യ.

തൃശൂര്‍ കെഎപി ബറ്റാലിയനില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങിയത്. പോലീസ് ക്യാമ്പില്‍ സൗമ്യ ട്രെയിനിയായി എത്തിയപ്പോള്‍ അജാസ് ആണ് പരിശീലനം നല്‍കിയത്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് സൂചന. സിവില്‍ പോലീസ് ഓഫീസറിയിരുന്ന സൗമ്യയെ അജാസ് കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടി വീഴ്ത്തി. അതിന് ശേഷമാണ് തീ കൊളുത്തി ചുട്ടു കൊന്നത്.