ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jaihind News Bureau
Friday, March 21, 2025

ഏറ്റുമാനൂരില്‍ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും ഷൈനിയുടെ ഭര്‍ത്താവുമായ നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.. കേസില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.. അതേസമയം, നോബി ലൂക്കോസിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് മരിച്ച ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു.

പൊലീസ് റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം കോടതി ഹര്‍ജി പരിഗണിക്കും. മുന്‍പ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നോബി ലൂക്കോസ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നോബി സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.ഫെബ്രുവരി 28 ന് ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാറോലിക്കല്‍ വെച്ചാണ് ഷൈനിയും മക്കളോടൊപ്പം ട്രെയിന് മുന്നില്‍ ചാടി മരിച്ചത്.