എസ്.എഫ്‌.ഐ പ്രവർത്തകർ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Jaihind Webdesk
Thursday, December 13, 2018

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്എഫ്‌ഐ പ്രവർത്തകർ നടുറോഡിൽ ക്രൂരമായി മർദ്ദിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കണ്ടാലറിയുന്ന പത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പൊലീസുകാരെ മര്‍ദ്ദിച്ചത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണെന്നും അവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് അസോസിയേഷന്‍ അറിയിച്ചു.

https://www.youtube.com/watch?v=IyiMm4MEz48

സിഗ്‌നൽ ലംഘിച്ച ബൈക്ക് തടഞ്ഞതിന്‍റെ പേരിലാണ് യൂണിഫോമിലായിരുന്ന പോലീസുകാരെ ഇരുപതോളം എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്. പ്രതികളെ എസ്എഫ്‌ഐ നേതാക്കളെത്തി മോചിപ്പിച്ചു. അതേസമയം,

പാളയം യുദ്ധസ്മാരകത്തിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. എസ്.എ.പി. ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രൻ, ശരത്, എന്നിവർക്കാണ് മർദനമേറ്റത്. വഴിയാത്രക്കാർ നോക്കിനിൽക്കവേയാണ് യൂണിഫോമിലായിരുന്ന പോലീസുകാരെ ഇരുപതോളം എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചത്.

വൈകിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളെ പിടികൂടി. ഇവരെ ജീപ്പിൽകയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ എസ്.എഫ്.ഐ. നേതാക്കൾ സ്ഥലത്തെത്തി. പോലീസുകാരെ വിരട്ടി. കസ്റ്റഡിയിൽ എടുത്തവരെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടു. ഇവരെ ഞങ്ങൾ വീട്ടിൽ കൊണ്ടുപോകുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കോളേജ് യൂണിയൻ നേതാവ് പോലീസ് ജീപ്പ് തടഞ്ഞത്. കൂടുതൽ വിദ്യാർത്ഥികളും നേതാക്കളും സംഘടിച്ചതോടെ പോലീസുകാർ പിൻമാറി. അവശരായ പോലീസുകാരെ മറ്റൊരു ജീപ്പിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇരുവർക്കും ദേഹമാസകലം പരിക്കുണ്ട്. പോലീസുകാർക്ക് മർദനമേറ്റ സംഭവത്തിൽ സ്ഥലത്തെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആർ.ആദിത്യ പറഞ്ഞു. ആക്രമികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.