പ്രളയം : ഖത്തർ റെഡ്ക്രോസിന്‍റെ 36 കോടിയുടെ ധനസഹായം

Jaihind Webdesk
Saturday, October 6, 2018

സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങളുടെ പുന:നിർമ്മാണത്തിനായി ഖത്തർ റെഡ്ക്രോസ് ( റെഡ്ക്രസന്‍റ്) 36 കോടി രൂപയുടെ സഹായം നല്‍കും. ഭാഗികമായും, പൂർണമായും തകർന്ന വീടുകൾ. സ്കൂളുകൾ, അംഗൻവാടികൾ, പൊതുകക്കുസുകൾ എന്നിവയുടെ പുനർനിർമ്മാണത്തിനു വേണ്ടിയാണ് ഈ തുക വിനിയോഗിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളുടെ വികസനത്തിനായി ഒരു വിദേശ റെഡ് ക്രോസ് സൊസൈറ്റി നല്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

കഴിഞ്ഞ മാസം 28ന് ഡൽഹിയിൽ നടന്ന യോഗത്തിൽ വെച്ചാണ് ഖത്തർ റെഡ്ക്രസന്‍റും നാഷണൽ റെഡ് ക്രോസ് സൊസൈറ്റിയും തമ്മിൽ ഒപ്പുവെച്ചത്. ധനസഹായം നൽകുന്നതിന്‍റെ ഭാഗമായി ഖത്തർ റെഡ് ക്രസന്റ് തിരുവനന്തപുരത്ത് നയതന്ത്ര സുരക്ഷയോടു കൂടിയ ഓഫീസ് തുറക്കുമെന്ന് കേരള റെഡ്ക്രോസ് സൊസൈറ്റി വൈസ് ചെയർമാൻ സുനിൽ സി. കുര്യൻ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ യാണ് വിപുലമായ ഈ പദ്ധതി നടപ്പാക്കുന്നത്. സഹായം ആവശ്യമുള്ളവരുടെ ലിസ്റ്റ് നല്ക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടത്തിപ്പിന്റെ പൂർണ ചുമതല റെഡ് ക്രോസിനായിരിക്കുമെന്ന് സുനിൽ സി കുര്യൻ അറിയിച്ചു.
ഇതിനും പുറമേ മലപ്പുറം, ഇടുക്കി ജില്ലകളിലെ രണ്ട് ഗ്രാമങ്ങൾ റെഡ് ക്രോസ് ദത്തെടുക്കും. ഈ ഗ്രാമങ്ങളുടെ സമഗ്ര വികസനത്തിന് മുൻതൂക്കം കൊടുക്കുന്ന വിധത്തിലാണ് പദ്ധതികൾക്ക് രൂപം നല്ക്കുന്നത്.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രസന്‍റിന്‍റെ കൺട്രി ക്ലസ്റ്റർ ഹെഡ് ലിയോ പ്രോപ് ഈ മാസം 14 ന് കേരളത്തിലെത്തും. പ്രളയബാധിത പ്രദേശങ്ങളിൽ ശ്രീലങ്ക, നേപ്പാൾ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ റെഡ് ക്രോസിൽ നിന്ന് വിവിധ സഹായ ങ്ങ ൾ ലഭിച്ചിരുന്നു. കനേഡിയൻ റെഡ്ക്രോസ് ഭാരവാഹികൾ ഈ മാസം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വിപുലമായ പദ്ധതികൾക്ക് രൂപം നൽകാനു ള്ള സാധ്യതകൾ ആരായുന്നതിനാണ് കനേഡിയൻ സംഘമെത്തുന്നത്.

പ്രളയ ബാധിത പ്രദേശങ്ങളിൽ ആദ്യ ഘട്ടത്തിൽ 25 കോടി രൂപയുടെ ധനസഹായങ്ങൾ കേരള റെഡ് ക്രോസ് സൊസൈറ്റി വിതരണം ചെയ്തിരുന്നു.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ മുന്നോടിയായി കിണറുകള്‍ ശുദ്ധീകരിക്കുന്നതിനായി ഈ രംഗത്ത് പരിചയസമ്പത്തുള്ള ഒരുസംഘം വിദഗ്ധര്‍ കഴിഞ്ഞയാഴ്ച്ച ശ്രീലങ്കയില്‍ നിന്ന് എത്തിയിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിലെ ധാരാളം കിണറുകൾ ഇവരുടെ സഹായ ത്തോടെ ശുദ്ധീകരിച്ചിട്ടുണ്ട്. കുട്ടനാട്ടിലും മറ്റ് പ്രദേശങ്ങളിലുമുള്ള കിണറുകളാണ് പ്രധാനമായും ശുദ്ധീകരിച്ചതെന്ന് റെഡ്‌ക്രോസ് സെക്രട്ടറി ചെമ്പഴന്തി അനില്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുവേണ്ടി മൊബൈല്‍ ക്ലിനിക്കുകള്‍ വ്യാപകമാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ഇതിന് പുറമേ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാവശ്യമായ വിപുലമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നയിടങ്ങളിലേക്ക് എത്തിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്.