മരുന്ന് കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്; ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനം;ആരോഗ്യരംഗത്ത് മാറ്റങ്ങളുമായി കെ. മുരളീധരൻ
സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ സർജറിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണം. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത പൂർണ്ണമായും ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്ന് കിട്ടാതെ ഒരു രോഗി പോലും ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകരുത്. സർജറി പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ആശുപത്രികളിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അത് പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാർത്തകൾ വസ്തുതാപരവും സത്യസന്ധവുമായി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് വിവാദത്തിൽ രോഗി മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിക്കൊണ്ടുള്ള റിപ്പോർട്ടാണ് ഉദ്യോഗസ്ഥർ സമർപ്പിച്ചത്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, കർശന നടപടിയുണ്ടാകുമെന്ന സൂചനയും നൽകി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ചതും പിന്നീട് നിർത്തലാക്കിയതുമായ രണ്ട് മെഡിക്കൽ കോളേജുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ആരോഗ്യ മേഖലയിലെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ സർക്കാർ ആശുപത്രികളുടെ മുഖച്ഛായ മാറ്റാനാണ് പുതിയ തീരുമാനങ്ങളിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. ചികിത്സാ പിഴവുകളിലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും മന്ത്രി നൽകിക്കഴിഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.