"മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുന്നത് ഒരു ഭാഗ്യം; സർവ്വം മെസ്സിമയം, കളി തുടങ്ങിയിട്ടേയുള്ളൂ"; ലയണൽ മെസ്സിയെ പ്രശംസകൊണ്ട് മൂടി രമേശ് ചെന്നിത്തല
ലോകകപ്പിൽ അൾജീരിയക്കെതിരായ അർജന്റീനയുടെ വമ്പൻ വിജയത്തിന് പിന്നാലെ, ക്യാപ്റ്റൻ ലയണൽ മെസ്സിയെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെസ്സിയോടുള്ള തന്റെ കടുത്ത ആരാധന പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായ ചെന്നിത്തല, മെസ്സിയുടെ കാലത്ത് ജീവിക്കാനും ഫുട്ബോൾ കാണാനും കഴിയുന്നത് ഒരു വലിയ ഭാഗ്യമാണെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
"ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ ലയണൽ മെസ്സി മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിക്കുറിച്ചിരുന്നു" എന്ന് രമേശ് ചെന്നിത്തല കുറിച്ചു. ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള എട്ട് ബാലൺ ഡി ഓർ പുരസ്കാരങ്ങൾ മെസ്സി നേടി. 'ലോകകിരീടം ഇല്ലാത്ത ലോകരാജാവ്' എന്ന പരിഹാസം നാല് വർഷം മുൻപ് അദ്ദേഹം അവസാനിപ്പിച്ചതാണ്. ഇപ്പോഴിതാ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരമായി മെസ്സി മാറി. അൾജീരിയക്കെതിരായ മത്സരത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പവും അദ്ദേഹം എത്തി. ഒടുവിൽ ലോകകപ്പിൽ തന്റെ ആദ്യ ഹാട്രിക്കും തികച്ചു. ചുരുക്കത്തിൽ സർവ്വം മെസ്സിമയമാണ് ഇപ്പോഴെന്നും ചെന്നിത്തല കുറിച്ചു.
മത്സരത്തിലെ മെസ്സിയുടെ ഓരോ ഗോളുകളെയും റെക്കോർഡുകളെയും എണ്ണിപ്പറഞ്ഞായിരുന്നു ചെന്നിത്തലയുടെ പോസ്റ്റ്. "മത്സരത്തിന്റെ 17-ാം മിനിറ്റിലെ ആദ്യ ഗോൾ മെസ്സിയുടെ 'ബോഡിഗാർഡ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡി പോളിന്റെ അസിസ്റ്റിലാണ് പിറന്നത്. ഈ ഗോളോടെ അഞ്ച് വേൾഡ് കപ്പുകളിൽ ഗോൾ നേടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തി. രണ്ടാമത്തെ ഗോളോടെ ബ്രസീലിയൻ താരം റൊണാൾഡോയുടെ 15 ഗോൾ എന്ന നേട്ടത്തിനൊപ്പവും അദ്ദേഹം എത്തി. ഒടുവിൽ 76-ാം മിനിറ്റിലാണ് ചരിത്രം പിറന്നത്. ലോകകപ്പിലെ 16-ാം ഗോളും കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും മെസ്സി സ്വന്തമാക്കി. മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഒരു ഭാഗ്യമാണ്, കളി തുടങ്ങിയിട്ടേയുള്ളൂ..." എന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.