യു.എസ് - ഇറാൻ കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാൻ ആണവായുധം നിർമ്മിക്കാൻ സമ്മതിക്കില്ല: ബെഞ്ചമിൻ നെതന്യാഹു
അമേരിക്കയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള സമാധാന കരാറുകളിൽ ഏർപ്പെട്ടാൽ പോലും, ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു കടുത്ത പ്രതികരണവുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ മോഹങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്നും, താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.അതേസമയം ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള അടിയന്തിര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഇതിലൂടെ ഇസ്രായേൽ എന്ന രാജ്യത്തെ സമ്പൂർണ്ണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചതായും ജറുസലേമിൽ വെച്ച് അദ്ദേഹം പറഞ്ഞു. സുഹൃത്തായ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണ പരമ്പരയ്ക്കാണ് നേതൃത്വം നൽകിയതെന്നും നെതന്യാഹു വിശദീകരിച്ചു.
ഇസ്രായേൽ നടത്തിയ വ്യോമ-നാവിക ആക്രമണങ്ങളിലൂടെ നൂറുകണക്കിന് ബില്യൺ ഡോളർ മുതൽ ഒരു ട്രില്യൺ ഡോളർ വരെ മൂല്യം വരുന്ന ഭീമമായ സാമ്പത്തിക നഷ്ടമാണ് ഇറാനുണ്ടായിരിക്കുന്നതെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.ഇസ്രായേൽ ജനതയെ തുടച്ചുനീക്കാനായി വർഷങ്ങളായി നിലനിന്നിരുന്ന ഭീഷണി താൽക്കാലികമായി ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും ഈ പോരാട്ടം പൂർണ്ണമായി അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. കൂടുതൽ ജാഗ്രതയോടും ദൃഢനിശ്ചയത്തോടും കൂടി രാജ്യത്തെ സംരക്ഷിക്കാൻ ഇനിയും മുന്നോട്ട് പോകും. ഈ പോരാട്ടം ഇറാനെതിരെ മാത്രമല്ല, ഗാസ, ലബനൻ, സിറിയ, യെമൻ, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെയും തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഇസ്രയേൽ മാധ്യമമായ 'ടൈംസ് ഓഫ് ഇസ്രയേൽ' ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.