മെസ്സി വേട്ട തുടരുന്നു; എംബാപ്പെയെ മറികടന്ന് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുന്നിൽ
ലോകകപ്പ് ഫുട്ബോളിൽ റെക്കോർഡുകൾ തിരുത്തിയെഴുതുന്നത് പതിവാക്കി അർജന്റൈൻ ക്യാപ്റ്റൻ ലയണൽ മെസ്സി. മയാമി സ്റ്റേഡിയത്തിൽ കേപ് വെർദെയ്ക്കെതിരെ നടന്ന ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ എന്ന അവിശ്വസനീയ നേട്ടം മെസ്സി സ്വന്തമാക്കി. പുരുഷ-വനിതാ ഫുട്ബോൾ ചരിത്രത്തിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന തന്റെ തന്നെ റെക്കോർഡാണ് മെസ്സി ഒരിക്കൽക്കൂടി പുതുക്കിയത്. കേപ് വെർദെയെ മറികടന്നതോടെ അർജന്റീന ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.
ഈ ലോകകപ്പിൽ മാത്രം ഇതിനകം ഏഴ് ഗോളുകളാണ് മെസ്സി അടിച്ചുകൂട്ടിയത്. ഇതോടെ, തുടർച്ചയായി രണ്ട് ലോകകപ്പ് പതിപ്പുകളിൽ ഏഴ് ഗോളുകൾ വീതം നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ താരമെന്ന സമാനതകളില്ലാത്ത നേട്ടവും മെസ്സി സ്വന്തം പേരിൽ കുറിച്ചു. 2022-ലെ ഖത്തർ ലോകകപ്പിലും മെസ്സി ഏഴ് ഗോളുകൾ നേടിയിരുന്നു. നിലവിലെ ഈ മികച്ച ഫോമോടെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ പിന്നിലാക്കി ഒന്നാമതെത്താനും മെസ്സിക്ക് സാധിച്ചു. ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ എട്ട് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം കൂടിയാണ് അദ്ദേഹം; ഈ എട്ട് മത്സരങ്ങളിൽ നിന്ന് മാത്രം 12 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയത്.
1960-ന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന പദവിയും ഇപ്പോൾ മെസ്സിക്കാണ്. ലോകകപ്പ് വേദിയിൽ ഏറ്റവും കൂടുതൽ വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ (14 ടീമുകൾ) ഗോൾ നേടിയ താരമെന്ന റെക്കോർഡും മെസ്സി പുതുക്കി. ഇതിഹാസ താരങ്ങളായ ജർഗൻ ക്ലിൻസ്മാൻ, റൊണാൾഡോ നസാരിയോ, മിറോസ്ലാവ് ക്ലോസെ എന്നിവർ 10 ടീമുകൾക്കെതിരെയാണ് ഗോൾ നേടിയിട്ടുള്ളത്. ഈ ചരിത്ര വിജയത്തോടെ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത അർജന്റീനയ്ക്ക് ഇനി കടുത്ത വെല്ലുവിളിയാണുള്ളത്. ജൂലൈ ഏഴിന് അറ്റ്ലാന്റ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഈജിപ്താണ് അർജന്റീനയുടെ എതിരാളികൾ.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.