Logo
Thu, Jul 02, 2026 • 08:53 PM
LIVE TV
Watch

No business videos available

No Middle East videos available

ലഹരിക്കെതിരെ കൊടുങ്കാറ്റായി 'ഓപ്പറേഷന്‍ തൂഫാന്‍': ഒരു മാസം കൊണ്ട് 30 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 5736 പേര്‍ അറസ്റ്റിൽ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 02, 2026
1 min read
SHARE:
SAVE: Login to save

ലഹരിക്കെതിരെ കൊടുങ്കാറ്റായി 'ഓപ്പറേഷന്‍ തൂഫാന്‍': ഒരു മാസം കൊണ്ട് 30 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 5736 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളും കാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കാന്‍ കേരള പോലീസ് നടപ്പാക്കുന്ന 'ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍കോ ഹണ്ട്' പദ്ധതിയിലൂടെ സംസ്ഥാനത്ത് വന്‍ ലഹരിവേട്ട. ഒരു മാസം പിന്നിടുമ്പോള്‍ സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനകളില്‍ 30 കോടി രൂപയുടെ ലഹരിവസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 5353 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മയക്കുമരുന്നിന്റെ ഉറവിടവും വ്യാപനവും ഫലപ്രദമായി തടയുന്നതിനായി ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 'ടി-ഇന്റ്' (T-Int) എന്ന പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ഡ്രോണ്‍, സൈബര്‍ നിരീക്ഷണങ്ങള്‍ ശക്തമാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ജൂണ്‍ രണ്ടിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഒരു മാസത്തെ പരിശോധനയില്‍ 3706.743 ഗ്രാം എം.ഡി.എം.എ, 392.100 കിലോഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയില്‍, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 12.6709 ഗ്രാം മെത്താഫെറ്റാമിന്‍, 31.23 ഗ്രാം ഹെറോയിന്‍, 428 കഞ്ചാവ് ചെടികള്‍, 11 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ എന്നിവയാണ് പിടിച്ചെടുത്ത പ്രധാന ലഹരിവസ്തുക്കള്‍.

ജൂണ്‍ 24-ന് എറണാകുളത്തുനിന്ന് 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതും, പത്തനംതിട്ട പോലീസിന്റെ ശാസ്ത്രീയാന്വേഷണത്തിലൂടെ ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് നൈജീരിയന്‍ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. മലപ്പുറത്തുനിന്ന് 26 ലക്ഷം രൂപയുടെ എം.ഡി.എം.എയും കാസര്‍കോട്ടെ പുകയില നിര്‍മ്മാണ കേന്ദ്രം തകര്‍ത്ത് 15000 പാക്കറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ജൂണ്‍ 27-ന് രാത്രി നടത്തിയ 'തൂഫാന്‍ സ്‌ട്രൈക്ക്' എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ മാത്രം 799 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 806 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലഹരിക്കെതിരെ വന്‍ ജനകീയ പ്രതിരോധം

നിയമനടപടികള്‍ക്കൊപ്പം ശക്തമായ ബോധവല്‍ക്കരണ-പുനരധിവാസ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. ഇതിനോടകം 6005 ബോധവല്‍ക്കരണ ക്ലാസുകളും 279 കൗണ്‍സിലിങ്ങുകളും പോലീസ് സംഘടിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ട 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്‌കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അയ്യായിരത്തിഒരുന്നൂറിലധികം ബോധവത്ക്കരണ പരിപാടികളും നടത്തി.

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സ്‌കൂളുകളിലും കോളേജുകളിലുമായി ഇരുപത് ലക്ഷത്തോളം പേര്‍ പങ്കെടുത്ത തൂഫാന്‍ പ്രതിജ്ഞയും റാലികളും നടന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി 'തൂഫാന്‍ വാരിയര്‍' ബാഡ്ജ് വിതരണം നിര്‍വ്വഹിച്ചിരുന്നു. 140 നിയോജക മണ്ഡലങ്ങളിലും മന്ത്രിമാരും ജനപ്രതിനിധികളും പൊതുജനങ്ങളും അണിനിരന്ന പരിപാടികള്‍ നടന്നു.

സിനിമാ താരം മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാരുടെയും വിവിധ രാഷ്ട്രീയ-മത-സാമൂഹിക-സാംസ്‌ക്കാരിക സംഘടനകളുടെയും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിക്കുന്നത്. വരും മാസങ്ങളില്‍ ഈ 'കൊടുങ്കാറ്റ്' കൂടുതല്‍ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാ ഡാ ആസാദ് ചന്ദ്ര ശേഖര്‍ അറിയിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10