Logo
Wed, Jul 01, 2026 • 04:39 PM
LIVE TV
Watch

No business videos available

No Middle East videos available

സന്നദ്ധ സംഘടനകളുടെ കഴുത്തുഞെരുക്കുന്ന എഫ്.സി.ആർ.എ ഭേദഗതി പിൻവലിക്കണം; കേന്ദ്രസർക്കാരിനെതിരെ കേരള നിയമസഭയിൽ പ്രമേയം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 01, 2026
1 min read
SHARE:
SAVE: Login to save

സന്നദ്ധ സംഘടനകളുടെ കഴുത്തുഞെരുക്കുന്ന എഫ്.സി.ആർ.എ ഭേദഗതി പിൻവലിക്കണം; കേന്ദ്രസർക്കാരിനെതിരെ കേരള നിയമസഭയിൽ പ്രമേയം

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ വരുത്തിയ വിവാദ ഭേദഗതികൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ ഗവൺമെന്റ് പ്രമേയം. നിയമസഭയുടെ ചട്ടം 118 പ്രകാരം അവതരിപ്പിച്ച പ്രമേയത്തിൽ, 2026 ജൂൺ 22-ന് കേന്ദ്രം പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകൾ രാജ്യത്തെയും പ്രത്യേകിച്ച് കേരളത്തിലെയും സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ മേഖലകളെ തകർക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുന്നു. സുതാര്യതയുടെ മറവിൽ സിവിൽ സൊസൈറ്റി സംഘടനകളുടെ സ്വയംഭരണാവകാശവും ജനാധിപത്യ സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കമെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

പുതിയ ഭേദഗതി പ്രകാരം സന്നദ്ധ സംഘടനകളുടെ പ്രവർത്തന മേഖലകൾ കേവലം 105 മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത സംഘടനയ്ക്ക് മറ്റൊരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ വീണ്ടും രജിസ്ട്രേഷൻ എടുക്കണമെന്ന നിബന്ധന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രായോഗിക തടസ്സമുണ്ടാക്കും. കൂടാതെ, വിദേശ ഫണ്ടിന്റെ ആദ്യ ഗഡു ഉപയോഗിച്ചുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അടുത്ത ഗഡു നൽകൂ എന്ന വ്യവസ്ഥയും, സാങ്കേതിക പിഴവുകൾക്ക് പോലും 30 ശതമാനം വരെ കനത്ത പിഴ ഈടാക്കുമെന്ന നിബന്ധനയും കാരുണ്യ പ്രസ്ഥാനങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കും.

സംഘടനകളുടെ ഭാരവാഹികളുടെ വ്യക്തിപരമായ സോഷ്യൽ മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഭാരവാഹികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിന്റെ ചുരുക്കം നൽകണമെന്ന നിബന്ധന ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. കൂടാതെ, ലൈസൻസ് റദ്ദാക്കപ്പെട്ടാൽ സംഘടനകളുടെ ആസ്തികൾ കോടതിയുടെ മുൻകൂർ അനുമതി പോലുമില്ലാതെ ഒരു ഭരണപരമായ ഉത്തരവിലൂടെ കണ്ടുകെട്ടാനും വിൽക്കാനും 'ഡെസിഗ്നേറ്റഡ് അതോറിറ്റിക്ക്' അധികാരം നൽകുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.

'മതപരിവർത്തന ശ്രമങ്ങൾ' എന്ന വ്യക്തമായി നിർവചിക്കപ്പെടാത്ത പ്രയോഗം ചട്ടത്തിൽ ഉൾപ്പെടുത്തിയത് പിന്നാക്ക, ട്രൈബൽ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ തകർക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാം. വിദേശ ഫണ്ടുകൾ കൈമാറുന്നതിനും ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ചെറുകിട കൂട്ടായ്മകളുടെ നിലനിൽപ്പിനെത്തന്നെ ബാധിച്ചിരിക്കുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 19, 20, 25 എന്നിവ ലംഘിക്കുന്നതും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമായ ഈ ഭേദഗതി ബില്ലും ചട്ടങ്ങളും അടിയന്തരമായി പിൻവലിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10