കാവലായവർക്ക് കരുതൽ; ഡ്യൂട്ടിക്കിടെ കാലുകൾ നഷ്ടപ്പെട്ട പൊലീസുകാരുടെ ചികിത്സാ ചെലവ് ആഭ്യന്തര വകുപ്പ് ഏറ്റെടുക്കും, 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ രമേശ് ചെന്നിത്തലയുടെ നിർദേശം
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പെട്രോളിനിടെ നിര്‍ത്തിയിട്ട പോലീസ് ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ് വെല്‍ഫയര്‍ ബ്യുറോയില്‍ നിന്ന് പണം അനുവദിക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി.
കഴിഞ്ഞദിവസം കാഞ്ഞങ്ങാട് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലേക്ക് അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൂരജ്, അലോഷ്യസ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നത്. നിലവില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ആരോഗ്യസ്ഥിതി ആഭ്യന്തരവകുപ്പ് ഉന്നതതലത്തില്‍ വിലയിരുത്തി.
ആദ്യഘട്ട ആശ്വാസമെന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ വീതം ഇരുവര്‍ക്കും അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് സാധ്യമായ ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. പരിക്കേറ്റവര്‍ സുഖം പ്രാപിച്ച് തിരികെ എത്തുമ്പോള്‍ അവരുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്, ജോലി ചെയ്യാന്‍ അനുയോജ്യമായ തസ്തികകളില്‍ പുനര്‍നിയമനം നടത്തുമെന്നും രമേശ് ചെന്നിത്തല ഉറപ്പുനല്‍കി.
ജനങ്ങളുടെ സുരക്ഷയ്ക്കായി കാവല്‍ നില്‍ക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരെ ഒരു കാരണവശാലും കൈവിടില്ലെന്നും, ഔദ്യോഗിക പദവികള്‍ക്കപ്പുറം മാനുഷികമായ പരിഗണനയോടെ അവരെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.