27 ഷോട്ടുകൾ തടുത്ത് കേപ് വെർഡെയുടെ ഗോൾകീപ്പർ; സ്പെയിനെ പൂട്ടി 40-കാരൻ വോസിഞ്ഞ
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ചില്‍ നടന്ന പോരാട്ടത്തില്‍ വന്‍കിടക്കാരായ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് അരങ്ങേറ്റക്കാരായ കേപ് വെര്‍ഡെ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരുന്നു. അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 തവണയാണ് സ്‌പെയിന്‍, കേപ് വെര്‍ഡെ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. എന്നാല്‍, കേപ് വെര്‍ഡെയുടെ 40-കാരനായ വെറ്ററന്‍ ഗോള്‍കീപ്പര്‍ വോസിഞ്ഞയുടെ അവിശ്വസനീയമായ പ്രകടനത്തിന് മുന്നില്‍ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ക്ക് വഴിമുട്ടുകയായിരുന്നു.
മത്സരത്തിലുടനീളം തകര്‍പ്പന്‍ ഫോമിലായിരുന്ന വോസിഞ്ഞ 7 നിര്‍ണായക സേവുകളാണ് നടത്തിയത്. 1966-ന് ശേഷം ലോകകപ്പ് ചരിത്രത്തില്‍ 40-ഓ അതില്‍ക്കൂടുതലോ പ്രായമുള്ള ഒരു ഗോള്‍കീപ്പര്‍ ഒരു മത്സരത്തില്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സേവ് റെക്കോര്‍ഡാണിത്. 1986ല്‍ ബ്രസീലിനെതിരെ വടക്കന്‍ അയര്‍ലന്‍ഡിന്റെ പാറ്റ് ജെന്നിംഗ്‌സ് നടത്തിയ പ്രകടനമാണ് ഒന്നാമത്. മത്സരം അവസാനിച്ചതോടെ താന്‍ കൈവരിച്ച നേട്ടത്തിന്റെ വലിപ്പം ഉള്‍ക്കൊണ്ട് വോസിഞ്ഞയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ തന്റെ അമ്മയ്ക്ക് നേരിട്ടെത്താന്‍ സാധിക്കാത്തതിന്റെ സങ്കടവും അദ്ദേഹം പങ്കുവെച്ചു.
മത്സരത്തിലുടനീളം ടീമിന് ആവേശം പകര്‍ന്ന ആയിരക്കണക്കിന് കേപ് വെര്‍ഡെ ആരാധകര്‍ ഗാലറിയില്‍ കെട്ടിപ്പിടിച്ചും നൃത്തം ചെയ്തും ഈ ചരിത്ര നേട്ടം ആഘോഷിച്ചു. മൈതാനത്ത് കളിക്കാരും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായി ഈ മത്സരം മാറി. നിലവില്‍ പോര്‍ച്ചുഗലിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ 'ഷാവേസിന്' വേണ്ടി കളിക്കുന്ന വോസിഞ്ഞയെയാണ് മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത്.
ഈ മത്സരത്തോടെ വോസിഞ്ഞ ഒരു അപൂര്‍വ്വ റെക്കോര്‍ഡും സ്വന്തമാക്കി. 40 വയസ്സ് പ്രായമുള്ളപ്പോള്‍ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, ഒരു രാജ്യത്തിന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന ബഹുമതി നേടി. ലോകകപ്പ് ചരിത്രത്തില്‍ ആകെ നോക്കിയാല്‍, 2018-ല്‍ 45-ാം വയസ്സില്‍ അരങ്ങേറിയ ഈജിപ്ഷ്യന്‍ ഇതിഹാസം ഇസാം എല്‍ ഹദാരി മാത്രമാണ് ഇദ്ദേഹത്തേക്കാള്‍ പ്രായക്കൂടുതലോടെ അരങ്ങേറ്റം കുറിച്ചിട്ടുള്ളത്.
തന്റെ വൈകിയുള്ള കരിയര്‍ വളര്‍ച്ചയെക്കുറിച്ച് വോസിഞ്ഞ പറഞ്ഞത് ഇങ്ങനെയാണ്: 'മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. ഞാന്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്. ഞങ്ങള്‍ വളരെ ചെറിയൊരു രാജ്യത്തുനിന്നാണ് വരുന്നത്, ഞങ്ങളുടെ യോഗ്യതാ റൗണ്ട് മത്സരങ്ങളും വളരെ കഠിനമായിരുന്നു. എന്നാല്‍ ഇന്ന് സ്‌പെയിനെപ്പോലൊരു വലിയ ടീമിനെതിരെ കളിച്ച് ഞങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. 25-ാം വയസ്സുവരെ ഞാന്‍ ഒരു പ്രൊഫഷണല്‍ കളിക്കാരന്‍ പോലും ആയിരുന്നില്ല, എന്നാല്‍ 40-ാം വയസ്സിലെ ഈ നേട്ടം എന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ്.'
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.