ജനകീയതയുടെ പ്രതാപവുമായി ടി.എന്‍. പ്രതാപന്‍ മത്സരരംഗത്ത്; തൃശൂരില്‍ പ്രചാരണം സജീവമാകുന്നു

Jaihind Webdesk
Sunday, March 17, 2019

തൃശൂര്‍: കഴിഞ്ഞതവണ നഷ്ടപ്പെട്ട തൃശ്ശൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറയിരിക്കുന്നത് ജനകീയ നേതാവ് ടി.എന്‍. പ്രതാപനെയാണ്. കെ.എസ്.യുവിലൂടെ രാഷ്ടീയ രംഗത്തേക്ക് പ്രവേശിച്ച ടി എന്‍ പ്രതാപന്‍ നിലവില്‍ ഫിഷറീസ് കടാശ്വാസ കമ്മീഷന്‍ അംഗവും മത്സ്യതൊഴിലാളി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ചെയര്‍മാനും തൃശ്ശൂര്‍ ഡിസിസി അദ്ധ്യക്ഷനുമാണ്. മൂന്ന് തവണ കേരള നിയമസഭയില്‍ അംഗമായിരുന്നു. 1960 ല്‍ തൃശ്ശൂര്‍ തളിക്കുളത്ത് തോട്ടുങ്ങല്‍ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായാണ് ടി എന്‍ പ്രതാപന്റെ ജനനം. തളിക്കുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, നാട്ടിക ശ്രീനാരായണ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടിഎന്‍ പ്രതാപന്‍ കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.

കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, നാട്ടിക താലൂക്ക് പ്രസിഡന്റ്, തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കെപിസിസി സെക്രട്ടറി, തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, നാട്ടിക ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, കോഴിക്കോട് സ ര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, കേരള കലാമണ്ഡലംനിര്‍വഹണ സമിതി അംഗം, വൈല്‍ഡ് ലൈഫ് അഡൈ്വസറി ബോര്‍ഡ് അംഗം, തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2001ലും 2006ലും നാട്ടികയില്‍ നിന്നും 2011 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പായും ചുമതല വഹിച്ചിട്ടുണ്ട്.