ഹൈക്കോടതി നിർദേശം കാറ്റില്‍ പറത്തി പോലീസ്; സന്നിധാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

Jaihind Webdesk
Tuesday, November 20, 2018

Sabarimala-Police

കോടതി നിർദ്ദേശവും കാറ്റിൽ പറത്തി സന്നിധാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി പോലീസ്. വലിയ നടപ്പന്തലിലെ വിശ്രമസ്ഥലങ്ങളിൽ ഇരിക്കുന്ന ഭക്തരെ പോലീസ് വിരട്ടിയോടിക്കുകയാണ്.

മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് സന്നിധാനത്തെ വലിയ നടപ്പന്തല്‍ ഒഴിഞ്ഞും സമീപത്തെ വിശ്രമകേന്ദ്രങ്ങൾ കാലിയായും കിടക്കുനത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. വിശ്രമസ്ഥലങ്ങളിൽ അയ്യപ്പന്മാരുടെ സ്ഥാനത്ത് പോലീസും
ഇരുമുടിക്കെട്ടുകളുടെ ഇടത്ത് പോലീസിന്‍റെ സുരക്ഷാ കവചങ്ങളുമാണ് ഇന്നുള്ളത്. വിശാലമായ നടപ്പന്തലുണ്ടായിട്ടും കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ നനഞ്ഞും വൃത്തിഹീനമായ ഇടങ്ങളിൽ ഞങ്ങി ഞെരുങ്ങി നിന്നുമാണ് അയ്യപ്പന്മാർ മഴ തോരാൻ കാത്തിരുന്നത്.

ഹൈക്കോടതിയുടെ വിമർശനമുണ്ടായിട്ടും വലിയ നടപ്പന്തലിലടക്കം അയ്യപ്പന്മാർക്ക് വിരിവെക്കാൻ സൗകര്യമൊരുക്കി നൽകാൻ പോലീസ് തയാറായിട്ടില്ല. മാത്രമല്ല, വിരിവെക്കാൻ ഒരുങ്ങുന്ന ഭക്തരെ വിരട്ടിയോടിക്കുകയും ചെയ്യും. സുരക്ഷയുടെ പേര് പറഞ്ഞ് നിയന്ത്രണങ്ങൾ നാൾക്കുനാൾ കൂട്ടി ഭക്തരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ് പോലീസ് ചെയ്യുന്നത്.