പിറവം പള്ളിയിൽ നിന്ന് യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

Jaihind News Bureau
Thursday, September 26, 2019

പിറവം പള്ളിയിൽ നിന്ന് യാക്കോബായ വിഭാഗക്കാരെ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി. ഉച്ചക്ക് ഒന്നേമുക്കാലിന് നടപടി പൂർത്തിയാക്കി റിപ്പോർട്ട് നൽകാനും കോടതി ഉത്തരവിട്ടു. ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി കർശന നിർദേശം നൽകിയത്.

അതേസമയം, ബലം പ്രയോഗിച്ചു സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ജീവഹാനിക്ക് ഇടയാകുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പുണ്യസ്ഥലമായതിനാൽ വെടിവയ്പും കണ്ണീർ വാതക പ്രയോഗവും ഒഴിവാക്കി വിധി നടപ്പാക്കാനാണു നോക്കുന്നത്. ഹർജിക്കാരനെയും മത മേലധ്യക്ഷന്മാരെയും മധ്യസ്ഥതതയ്ക്കു പ്രേരിപ്പിക്കുന്നുണ്ടെന്നും അറിയിച്ചു.

പള്ളിയുടെ പരിസരത്ത് തമ്പടിച്ചിരിയ്ക്കുന്നവരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഇവരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി പറഞ്ഞിരുക്കുന്നത്. വൈദികരടക്കം 67 പേർക്ക് പള്ളിയിൽ പ്രവേശിക്കുന്നതിന് രണ്ട് മാസം നീണ്ട നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കാതെ പിന്മാറില്ലെന്ന് ഓർത്തഡോക്‌സ് സഭയും എന്ത് സംഭവിച്ചാലും പള്ളി വിട്ടുനൽകില്ലെന്ന് യാക്കോബായ വിഭാഗവും നിലപാട് കടുപ്പിച്ചതോടെ പിറവം രാജാധിരാജ സെന്‍റ്‌ മേരിസ് പള്ളി പരിസരം രണ്ടാം ദിവസവും സംഘർഷമുഖത്ത് തന്നെയാണ്. നിരോധനാജ്ഞ നിലനിൽക്കെയാണ് ഇരുവിഭാഗവും തർക്ക വിഷയത്തിൽ ഒരടിപോലും പിന്നോട്ടില്ലെന്നുറച്ച് പള്ളിക്കുള്ളിലും പുറത്തും നിലയുറപ്പിച്ചിരിക്കുന്നത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. 200 അംഗ ഓർത്തഡോക്‌സ് വിശ്വാസികൾ ഇന്നലെ രാവിലെ ആരാധനയ്ക്കെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.