‘സർക്കാരിന്‍റെ അഹങ്കാരവും ദുരഭിമാനവും അപകടം ക്ഷണിച്ചു വരുത്തുന്നു, ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഇനിയെങ്കിലും പിന്മാറണം’; സർക്കാരിനോട് പി.സി വിഷ്ണുനാഥ്

Jaihind News Bureau
Tuesday, July 21, 2020

കൊവിഡ് കാലത്ത് കേരള സർക്കാരിന്‍റെ അഹങ്കാരവും ദുരഭിമാനവും അപകടം ക്ഷണിച്ചു വരുത്തുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ്.  കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ മാറ്റിവെക്കാൻ തയ്യാറായപ്പോഴും കേരളത്തിൽ കെഎസ് യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെയും രക്ഷകർത്താക്കളുടെയും ആവശ്യം നിരാകരിച്ചുകൊണ്ടാണ് സർക്കാർ എൻട്രൻസ് പരീക്ഷ നടത്താൻ തയ്യാറായതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രത്തിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഇടകലർന്ന് പുറത്തേക്ക് ഇറങ്ങിവരുന്ന ചിത്രം മലയാളികളെ ഞെട്ടിച്ചതാണ്. തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക്ഡൗണിൽ നിൽക്കുമ്പോഴാണ് സർക്കാർ ഇത്തരമൊരു അപകടകരമായ സാഹസത്തിന് മുതിർന്നത്. ഇപ്പോൾ കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കൊവിഡ് പോസിറ്റീവായി എന്ന വാർത്തകൾ ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ സർക്കാറിന്‍റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കൊവിഡ് വ്യാപനത്തിനുവേണ്ടി ശ്രമിക്കുന്നവരാണ് എന്ന് അധിക്ഷേപിക്കുകയും മറുവശത്ത് ഇതുപോലുള്ള അപകടകരമായ സാഹസങ്ങൾക്ക് മുതിരുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും ഇനിയെങ്കിലും സർക്കാർ പിന്മാറണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

കോവിഡ് കാലത്ത് കേരള സർക്കാറിന്റെ അഹങ്കാരവും ദുരഭിമാനവും അപകടം ക്ഷണിച്ചു വരുത്തുകയാണ്. കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ മാറ്റിവെക്കാൻ തയ്യാറായപ്പോഴും, കേരളത്തിൽ കെ എസ് യു ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെയും രക്ഷകർത്താക്കളുടെയും ആവശ്യം നിരാകരിച്ചുകൊണ്ടാണ് സർക്കാർ എൻട്രൻസ് പരീക്ഷ നടത്താൻ തയ്യാറായത്.അപ്പോൾ പോലും കൂടുതൽ സെന്ററുകൾ അനുവദിച്ചുകൊണ്ട് സാമൂഹിക അകലം പാലിച്ച് പരീക്ഷ നടത്താനുള്ള ഒരുവിധ പരിശ്രമവും സർക്കാർ ഏർപ്പെടുത്തിയില്ല.

തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രത്തിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഇടകലർന്ന് പുറത്തേക്ക് ഇറങ്ങിവരുന്ന ചിത്രം മലയാളികളെ ഞെട്ടിച്ചതാണ്. തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക്ഡൗണിൽ നിൽക്കുമ്പോഴാണ് സർക്കാർ ഇത്തരമൊരു അപകടകരമായ സാഹസത്തിന് മുതിർന്നത്.

ഇപ്പോൾ കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവായി എന്ന വാർത്തകൾ ആശങ്ക ഉളവാക്കുന്നതാണ്. ഇനിയെങ്കിലും കോവിഡ് പ്രതിരോധത്തിൽ സർക്കാറിന്റെ തെറ്റ് തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ കോവിഡ് വ്യാപനത്തിനുവേണ്ടി ശ്രമിക്കുന്നവരാണ് എന്നധിക്ഷേപിക്കുകയും മറുവശത്ത് ഇതുപോലുള്ള അപകടകരമായ സാഹസങ്ങൾക്ക് മുതിരുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്നും സർക്കാർ പിന്മാറണം.