തെരഞ്ഞെടുപ്പ് തോല്‍വി: സി.പി.എം കേരള ഘടകത്തിന് പി.ബിയില്‍ രൂക്ഷവിമര്‍ശനം

Jaihind Webdesk
Monday, May 27, 2019

CPM PB

സി.പി.എം പോളിറ്റ് ബ്യൂറോയിൽ രൂക്ഷ വിമർശനം നേരിട്ട് സി.പി.എം കേരള ഘടകം. വിശ്വാസി സമൂഹവും മതന്യൂനപക്ഷങ്ങളും പാർട്ടി അടിത്തറയിൽ നിന്നും അകന്നുപോയെന്ന് സമ്മതിക്കുന്ന റിപ്പോർട്ടാണ് കേരള ഘടകം പി.ബിയിൽ സമർപ്പിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിക്ക് സി.പി.എം പോളിറ്റ് ബ്യൂറോയുടെ ആദ്യ ദിനത്തിൽ കേരള നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് നേരിടേണ്ടിവന്നത്. സംസ്ഥാന ഘടകങ്ങൾ സമർപ്പിച്ച റിപ്പോർട്ടിങ്ങിന്മേലുള്ള പ്രാഥമിക ചർച്ചയാണ് ഇന്നലെ ഉണ്ടായത്. വിശ്വാസി സമൂഹം പാർട്ടിയുടെ അടിത്തറയിൽ നിന്നും അകന്നുപോയെന്നും മതന്യൂനപക്ഷങ്ങൾ പാർട്ടിയോട് വിമൂക കാണിച്ചെന്നും പ്രതിപാദിക്കുന്ന റിപ്പോർട്ട് ആണ് കേരള ഘടകം പി.ബിയിൽ സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ടിന്മേലുള്ള പ്രാഥമിക ചർച്ചയിലാണ് കേരള ഘടകം രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്.

വോട്ട് ചോർച്ച മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന ഘടകം പരാജയപ്പെട്ടെന്ന് പി.ബി യിൽ വിമർശനം ഉണ്ടായി. കേരളം പോലെ ഭരണം കയ്യിലുള്ള ഒരു സംസ്ഥാനത്ത് നിലവിൽ തുടർച്ചയായി രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചുപോരുന്ന കാസർഗോഡ്, പാലക്കാട്, ആലത്തൂർ, ആറ്റിങ്ങല്‍ ഉൾപ്പെടെ 19 സീറ്റിലും എല്‍.ഡി.എഫ് പരാജയം നേരിട്ടതിനെ ഗൗരവത്തോടെയാണ് പി.ബി കാണുന്നത്.

കേരളത്തിന് പുറമേ ബംഗാളിലും ത്രിപുരയിലും ഉണ്ടായ പരാജയത്തെക്കുറിച്ച് പ്രാഥമിക ചർച്ചകൾ പി.ബിയിൽ നടന്നു. പോളിറ്റ് ബ്യൂറോയിൽ നിലപാട് വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഇന്നലെ തന്നെ കേരളത്തിലേക്ക് തിരിച്ചു. ഇതിനിടെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്ന വേണ്ടി സി.പി.ഐയുടെ ദേശീയ കൗൺസിൽ യോഗവും ഇന്ന് ചേരുന്നുണ്ട്.